മേരിലാൻഡ്: അമേരിക്കൻ പൗരത്വം തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കിയിട്ടും 22 വയസുകാരിയെ 25 ദിവസം തടവിലിടുകയും കാലിൽ നിരീക്ഷണ ഉപകരണം ഘടിപ്പിക്കുകയും ചെയ്ത ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ നടപടി വിവാദമാകുന്നു.
മേരിലാൻഡ് സ്വദേശിയായ ദുൽസി കോൺസുലോ ഡയസ് മൊറാലസിനാണ് ഈ ദുരനുഭവം നേരിട്ടത്. ഡിസംബർ 14ന് ബാൾട്ടിമോറിൽ നിന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ദുൽസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അമേരിക്കയിലാണ് ജനിച്ചതെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ അത് വിശ്വസിക്കാൻ തയാറായില്ല. മേരിലാൻഡിലെ ആശുപത്രിയിൽ നിന്നുള്ള ജനന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ യുവതിയുടെ അഭിഭാഷകർ ഹാജരാക്കിയിരുന്നു.
ജോൺ ഹോപ്കിൻസ് മെഡിക്കൽ സ്കൂളിലെ വിദഗ്ധരും ഈ രേഖകൾ യഥാർഥമാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ, ദുൽസി മെക്സിക്കോയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരിയാണെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം ആരോപിക്കുന്നത്.
ഈ മാസം ഏഴിന് തടവിൽ നിന്ന് മോചിപ്പിച്ചെങ്കിലും കേസ് പിൻവലിക്കാൻ അധികൃതർ തയാറായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഉദ്യോഗസ്ഥരെ കാണാനെത്തിയപ്പോൾ നിർബന്ധപൂർവം അവരുടെ കാലിൽ നിരീക്ഷണ ഉപകരണം ഘടിപ്പിച്ചു.
പൗരത്വം തെളിയിക്കാൻ അമേരിക്കൻ പൗരന്മാരോട് ആവശ്യപ്പെടുന്ന് അപകടകരമായ കീഴ്വഴക്കമാണെന്നും ലാറ്റിൻ അമേരിക്കൻ പൈതൃകമുള്ള പൗരന്മാരെ മനഃപൂർവം ലക്ഷ്യമിടുകയാണെന്നും ദുൽസിയുടെ അഭിഭാഷകർ പറഞ്ഞു.