കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി.
ദ്വാരപാലക കട്ടിളപ്പാളി കേസിലാണ് ചോദ്യം ചെയ്യൽ. ഇഡി കേസ് ഏറ്റെടുത്ത ശേഷം ആദ്യം ചോദ്യം ചെയ്യുന്നയാളാണ് മുരാരി ബാബു. പ്രതികളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത രേഖകൾ കേന്ദ്രികരിച്ചാണ് അന്വേഷണം ആരംഭിക്കുന്നത്.
എസ്ഐടി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങിയ മുരാരി ബാബുവിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് ഇഡി തീരുമാനം.സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 12 ഓളം ആളുകൾക്കാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.