Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EDAttackCase

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഏഴു പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഏഴു പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം. ഹൈക്കോടതി ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ജാമ്യം അനുവദിച്ചത്.

കിരണ്‍ പി.എസ്, ജീവന്‍, അനില്‍ കുമാര്‍, ശ്രീജിത്ത്, നിഷാദ്, സിദ്ധാര്‍ഥ് എസ്., ഷെഫീഖ് എന്നീ പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് അപ്പീലുമായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

കുറ്റകൃത്യം അങ്ങേയറ്റം ഗൗരവമാണെന്ന് വിലയിരുത്തിയ കോടതി കസ്റ്റഡി കാലാവധി കഴിഞ്ഞത് അടക്കം നിരീക്ഷിച്ചാണ് ജാമ്യം നല്‍കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുത് എന്നായിരുന്നു ഇഡിയുടെ വാദം.

11 പേരാണ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്, അതില്‍ ഏഴ് പേര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കേസില്‍ 67 ദിവസം ജയിലില്‍ കിടന്ന ശേഷമാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

നടപടിക്രമം പാലിച്ചല്ല അറസ്റ്റ് എന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ വാദം. കേസില്‍ തങ്ങള്‍ക്കെതിരെ തെളിവുകളില്ല. അക്രമത്തിലോ പൊതുമുതല്‍ നശിപ്പിച്ചതിലോ നേരിട്ട് പങ്കില്ല. മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയത് അനാവശ്യമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

മേയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയുടെ വീട്ടില്‍ ഇഡി നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാളൊഴികെ മറ്റെല്ലാവരുടെയും ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തേ തള്ളിയിരുന്നു.

Latest News

Corehub Up