ഛത്രപതി സംബാജിനഗർ: ഐഫോൺ ഗഡു അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള കുടുംബതർക്കത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ കൗമാരക്കാരനും മാതാപിതാക്കളും കുന്നിൻ മുകളിൽ നിന്ന് വീണ് മരിച്ചു. ഛത്രപതി സംബാജിനഗറിലെ തിസ്ഗാവ് മേഖലയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കുനാൽ (18), പിതാവ് മുരളീധർ ചാന്ദ്ഗുഡെ, മാതാവ് സംഗീത എന്നിവരാണ് മരിച്ചത്.
ഐഫോണിന്റെ ഇഎംഐ തുക നൽകുന്നതിനെച്ചൊല്ലി കുനാലും പിതാവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെ കോപത്തോടെ വീടുവിട്ടിറങ്ങിയ കുനാൽ സമീപത്തെ കുന്നിൻ മുകളിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. പോലീസും മാതാപിതാക്കളും നാട്ടുകാരും ചേർന്ന് മൂന്ന് മണിക്കൂറോളം സംസാരിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ കുനാലിനെ ബലമായി പിടിച്ചുകൊണ്ടുപോരാൻ പിതാവ് ശ്രമിക്കുന്നതിനിടെ ഇരുവരും നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഭർത്താവും മകനും താഴേക്ക് വീഴുന്നത് കണ്ട മാതാവ് സംഗീതയും തൊട്ടുപിന്നാലെ താഴേക്ക് ചാടുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.