ഇവി ചാർജിംഗ് സ്റ്റേഷനിൽ നിന്ന് ചാർജിംഗ് പൂർത്തിയാക്കിയ ശേഷം കണക്റ്റർ കേബിൾ കൃത്യമായ ഹോൾഡറിൽ തിരികെ വെക്കാതെ വലിച്ചെറിഞ്ഞ കാർ ഉടമയുടെ പ്രവർത്തനം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
എക്സിൽ പ്രചരിക്കുന്ന ഈ ദൃശ്യം പൊതുമുതലുകളോടുള്ള ഉത്തരവാദിത്തമില്ലായ്മ വ്യക്തമാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധിയാളുകൾ രംഗത്തെത്തി.
ചാർജിംഗ് കണക്റ്റർ തിരികെ വെയ്ക്കുന്നത് വരെ ചാർജിംഗ് സെഷൻ അവസാനിക്കാത്ത രീതിയിൽ സ്റ്റേഷനുകളുടെ സോഫ്റ്റ്വെയർ ക്രമീകരിക്കണമെന്നും, ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവരിൽ നിന്ന് ചാർജിംഗ് ഓപ്പറേറ്റർമാർക്ക് കുറഞ്ഞത് 5000 രൂപ വരെ പിഴ ഈടാക്കാൻ അനുമതി നൽകണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നുണ്ട്.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതു സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വീണ്ടും തിരികൊളുത്തി.