ധാക്ക: ബംഗ്ലാദേശിൽ ഇന്നലെയുണ്ടായ ഭൂകന്പത്തിൽ ഒരു കുട്ടി അടക്കം അഞ്ചു പേർ മരിക്കുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ ധാക്കയ്ക്ക് 50 കിലോമീറ്റർ വടക്കുപടിഞ്ഞാറ് നർസിംഗ്ഡി എന്ന സ്ഥലത്തുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി.
ധാക്ക അടക്കം പല സ്ഥലങ്ങളിലും കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. ഇന്ത്യൻ അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ കുലുക്കമുണ്ടായെങ്കിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.
ധാക്ക യൂണിവേഴ്സിറ്റി വിദ്യാർഥികൾ, ഗാസിപുർ നഗരത്തിലെ ഫാക്ടറി തൊഴിലാളികൾ, നർസിംഗ്ഡി നിവാസികൾ എന്നിവർക്കാണു പരിക്കേറ്റതെന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് അറിയിച്ചു.
ആറുനില കെട്ടിടത്തിന്റെ കൈവരി തകർന്നാണ് മൂന്നു പേർ മരിച്ചതെന്നു പോലീസ് പറഞ്ഞു. ജനനിബിഡമായ ധാക്കയിൽ അനുഭവപ്പെട്ട കുലുക്കം നഗരവാസികളെ പരിഭ്രാന്തരാക്കി. കെട്ടിടങ്ങളിലുണ്ടായിരുന്നവർ തെരുവുകളിലേക്കോടി.