കോൽക്കത്ത: ഐപിഎല്ലിൽ തങ്ങളുടെ ആദ്യ വിജയം ആഘോഷമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. വ്യാഴാഴ്ച കോൽക്കത്തയിലെ ഈദൻ ഗാർഡൻസിൽ നടന്ന ആവേശ പോരാട്ടത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 65 റൺസിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ഹൈദരാബാദ് ഉയർത്തിയ 227 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന കോൽക്കത്തയ്ക്ക് 16 ഓവറിൽ 161 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി ഓപ്പണർമാരായ ട്രാവിസ് ഹെഡും(46) അഭിഷേക് ശർമയും (48) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഹെഡിനെ കാർത്തിക് ത്യാഗിയും അഭിഷേകിനെ മുസറബാനിയും പുറത്താക്കി. തുടർന്ന് ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസൻ (52) അർധസെഞ്ചുറിയുമായി ഇന്നിംഗ്സ് നയിച്ചു. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 226 റൺസാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്.
കോൽക്കത്തയ്ക്ക് വേണ്ടി ബ്ലെസിംഗ് മുസറബാനി നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ കോൽക്കത്തയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഡേവിഡ് പെയ്ൻ എറിഞ്ഞ ആദ്യ ഓവറിൽ ഫിൻ അലൻ 25 റൺസ് അടിച്ചെടുത്തെങ്കിലും, അടുത്ത ഓവറിൽ ഹർഷ് ദുബെ അലനെ (28) പുറത്താക്കി. അജിങ്ക്യ രഹാനെ (8) ഒരിക്കൽ കൂടി ജയ്ദേവ് ഉനദ്കട്ടിന് മുന്നിൽ കീഴടങ്ങി. യുവതാരം അംഗ്രിഷ് രഘുവംശിയും (52) റിങ്കു സിംഗും (35) ചേർന്ന് ഒരു കൂട്ടുകെട്ട് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും റണ്ണൗട്ടിലൂടെ രഘുവംശി പുറത്തായത് കോൽക്കത്തയ്ക്ക് തിരിച്ചടിയായി. കാമറൂൺ ഗ്രീനും (2) സമാനമായ രീതിയിൽ റണ്ണൗട്ടായി മടങ്ങി.
ഹൈദരാബാദിനായി ജയ്ദേവ് ഉനദ്കട്ട് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത നിതീഷ് കുമാർ റെഡ്ഡി, റിങ്കു സിംഗിനെയും അനുകൂൽ റോയിയെയും പുറത്താക്കി ഹൈദരാബാദിന്റെ വിജയം ഉറപ്പിച്ചു.