മലപ്പുറം: പാലക്കാട് മണ്ണാര്‍ക്കാട് നടന്ന അനുമോദന ചടങ്ങില്‍ വിദ്യാർഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരിച്ച് മുൻ മന്ത്രി കെ.ടി. ജലീല്‍. അധ്യാപകനെന്ന നിലയില്‍ വിദ്യാർഥികളുമായി സംവദിക്കുന്ന ശീലമുണ്ടെന്നും തമാശയ്ക്ക് പിടിക്കുന്നതുപോലെയാണ് ചെവിയില്‍ പിടിച്ചതെന്നും ജലീല്‍ പഞ്ഞു.
കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തതല്ല. കുട്ടിക്കും അങ്ങനെ തോന്നിയിട്ടില്ല. ചടങ്ങില്‍ പങ്കെടുത്ത ഏതെങ്കിലും ഒരു കുട്ടിക്കോ രക്ഷിതാവിനോ അപമാനം തോന്നിയെന്ന് പറഞ്ഞാല്‍ നൂറുവട്ടം ക്ഷമചോദിക്കാന്‍ തയാറാണെന്നും ജലീല്‍ പറഞ്ഞു.
കുട്ടികള്‍ക്ക് പൊതുവായന കുറവാണ്. അതൊരു പ്രശ്‌നമാണ്. മലയാളം ചെറുകഥ പോലും വിദ്യാർഥികള്‍ വായിച്ചിട്ടില്ലെന്ന് മനസിലായി. പാഠപുസ്തകം മാത്രമാണ് വായിക്കുന്നത്. ആ നിലയ്ക്കാണ് വിദ്യാർഥികളുമായി സംസാരിച്ചത്.
വിദ്യാർഥികളുമായി സംവദിക്കുന്ന പരിപാടിയില്‍ സദസിനെ കൂടി പരിപാടിയുടെ ഭാഗമാക്കുന്നത് തന്‍റെ രീതിയാണെന്നും ജലീൽ കൂട്ടിച്ചേർത്തു.