ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയിൽ പ്രതികരിക്കാനില്ലെന്ന് അക്രമത്തിനിരയായ നടി വ്യക്തമാക്കി. അതിജീവിതയുടെ ആവശ്യപ്രകാരമാണ് വനിതാ ജഡ്ജിയെത്തന്നെ കോടതി വിചാരണയ്ക്കു നിയോഗിച്ചത്. സാക്ഷിവിസ്താരം തുടങ്ങി എട്ടാം മാസം ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു.
ദിലീപ് കോടതികളെ സമീപിച്ചപ്പോഴെല്ലാം തടസഹര്‍ജിയുമായി അതിജീവിതയുമെത്തി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതില്‍ സ്വതന്ത്ര അന്വേഷണവും ആവശ്യപ്പെട്ടു. ഈ ഇടപെടലിലാണ് കേസ് ആദ്യം പരിഗണിച്ച ജില്ലാ ജഡ്ജിപോലും സംശയനിഴലിലായത്.
ഒടുവില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ മെമ്മറി കാര്‍ഡ് മൂന്നു തവണ തുറന്നതായി സ്ഥിരീകരിച്ചപ്പോള്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഇത് മേല്‍ക്കോടതികള്‍ നിരസിച്ചതോടെ തന്റെ സ്വകാര്യതയ്ക്കു ഭീഷണിയെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു കത്തയയ്ക്കാനും അവർ തയാറായി.
ദിലീപിനെതിരേ തെളിവില്ലെന്ന പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ആര്. ശ്രീലേഖയ്ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജിയും നടി നല്കി.
അഞ്ചു തവണയാണ് കേസില്‍ വിചാരണ നീട്ടിവച്ചത്. കോവിഡിനെത്തുടര്‍ന്നു വിചാരണ നീണ്ടതും ബാലചന്ദ്രകുമാറിന്റെ പരാമര്‍ശത്തിലുള്ള തുടരന്വേഷണവുമെല്ലാം കാരണമായി. രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ ഇടയ്ക്കുവച്ച് ഒഴിവായതും മൂന്നാമത്തെയാള്‍ക്കായുള്ള കാത്തിരിപ്പുമെല്ലാം വിചാരണനടപടികൾ വൈകിച്ചു.