തിരുവനന്തപുരം: മിന്നൽ പ്രളയത്തെത്തുടർന്നു നേപ്പാളിൽ കുടുങ്ങിയെന്ന് സംശയിക്കുന്ന 82 പേരിൽ 60 പേരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചു.
എട്ടു പേരെ കാണാനില്ല. ഇതിൽ ഓരോരുത്തർ വീതം കൊല്ലം, കണ്ണൂർ, നോർത്ത് പറവൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. നാലുപേർ ഓസ്ട്രേലിയൻ പൗരത്വമുള്ള മലയാളികളും ഒരാൾ യുഎസിൽ സ്ഥിരതാമസമാക്കിയ മലയാളി സ്ത്രീയുമാണെന്നാണ് വിവരം. എന്നാൽ, കാണാതായവരുടെ വ്യക്തിപരമായ വിവരം നോർക്ക പുറത്തുവിട്ടില്ല.
കൈലാസ് മാനസസരോവർ യാത്രയ്ക്കായി പോയ 19 കേരളീയരടങ്ങുന്ന 23 അംഗ ഇന്ത്യൻ സംഘം ടിബറ്റിലെ ദാർച്ചനിൽ നിന്ന് സാഗയിലേക്ക് യാത്ര തുടരുകയാണ്. വൈകുന്നേരത്തോടെ സംഘം സാഗയിൽ എത്തിച്ചേർന്നു. ഇന്നു രാവിലെ സാഗയിൽ നിന്ന് കൊദാരിനയാലം ബോർഡർ ക്രോസിംഗ് വഴി നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് യാത്രതിരിക്കും. തുടർന്ന് 31ന് കാഠ്മണ്ഡുവിൽ നിന്ന് വിമാനമാർഗം ഇവർ നാട്ടിലേക്കു മടങ്ങുമെന്നാണ് വിവരം.
മറ്റ് കേരളീയരിൽ ചിലർ നേപ്പാളിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്ത് പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ എത്തിയതായി കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ചിലർ മൗണ്ട് എവറസ്റ്റ് പ്രദേശത്ത് സുരക്ഷിത രാണ്.