കൊല്ലം: സ്വത്ത് വീതം വെച്ചപ്പോൾ തനിക്ക് വിഹിതം കുറഞ്ഞുപോയെന്നാരോപിച്ച് വൃദ്ധമാതാവിനെ മകൻ ക്രൂരമായി മർദിച്ചു. ചവറ തോട്ടിന് വടക്ക് മണ്ണന്തറ വീട്ടിൽ ശ്യാമളയമ്മയ്ക്കാണ് (68) മകൻ വേണുവിന്റെ മർദനമേറ്റത്. സംഭവത്തിൽ വേണുവിനെ ചവറ പൊലിസ് അറസ്റ്റ് ചെയ്തു.
സഹോദരങ്ങൾക്ക് നൽകിയതിനേക്കാൾ കുറഞ്ഞ വിഹിതമാണ് തനിക്ക് നൽകിയതെന്ന് ആരോപിച്ചായിരുന്നു വേണു അമ്മയോട് അക്രമം കാട്ടിയത്. കൈകൾ കൊണ്ടും വസ്ത്രങ്ങൾ തൂക്കുന്ന ഹാങ്ങർ ഉപയോഗിച്ചും അമ്മയെ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. ഇളയമകനായ വേണുവിനൊപ്പമാണ് ശ്യാമളയമ്മ താമസം.
മാതാവിനെ പരിചരിക്കാനെത്തിയ ഹോം നഴ്സാണ് മർദന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വിവരം പുറത്തറിയിച്ചത്. വീഡിയോ പ്രചരിച്ചതോടെ സ്ഥലത്തെത്തിയ ചവറ പൊലിസ് മാതാവിന്റെയും നഴ്സിന്റെയും മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു.