തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച സർക്കുലറിൽ ബിജെപിയുടെ സീൽ വന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്നലെ രാത്രിയോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറി.
സംഭവത്തിൽ ഏതൊക്കെ ഉദ്യോഗസ്ഥർക്കാണ് വീഴ്ചയുണ്ടായിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ടോയെന്ന കാര്യം പുറത്തു വന്നിട്ടില്ല. അഡീഷണൽ സിഇഒയും സ്പെഷൽ സെക്രട്ടറിയുമായ പി.ബി. നൂഹ് ആണ് റിപ്പോർട്ട് തയാറാക്കിയത്.
ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ഇന്നു പരിശോധിച്ച ശേഷം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ തുടർനടപടി സ്വീകരിക്കും.
ക്ലറിക്കൽ മിസ്റ്റേക്കാണ് സംഭവിച്ചതെന്നായിരുന്നു ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. കത്ത് സിപിഎം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ഇതേതുടർന്ന് സെക്രട്ടേറിയറ്റിൽ നിന്ന് ഡപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു.
കീഴുദ്യോഗസ്ഥനെ ബലിയാടാക്കിയെന്ന ആരോപണം ഉയർന്നു. ഇതോടെയാണ് വീഴ്ച വിശദമായി പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.