കണ്ണൂർ: കോട്ടകളിലെ വമ്പൻ തോൽവികളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി മുന്നോട്ടുപോകുമെന്നും മാറി ചിന്തിച്ചവർ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തളിപ്പറമ്പിലെ രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി. താൽക്കാലികമായി പാർട്ടിയെ ഉപേക്ഷിച്ചവർക്ക് ഇപ്പോൾ കാര്യങ്ങൾ മനസിലായിട്ടുണ്ടാകുമെന്നും അവർ എൽഡിഎഫിനൊപ്പം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ശരിയായ നിലപാട് സ്വീകരിച്ച് എൽഡിഎഫിനെ ശക്തിപ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.
തളിപ്പറമ്പിൽ എല്ലാ കാലത്തും പാർട്ടിക്കൊപ്പം നിന്ന ചിലർ ഇത്തവണ മാറി ചിന്തിച്ചു. അവർ സ്വീകരിച്ചത് തെറ്റായ നിലപാടാണ്. ഇത്തരക്കാർ തെറ്റ് തിരുത്തുകയും ആത്മപരിശോധന നടത്തുകയും വേണം. അതേസമയം ടി.കെ. ഗോവിന്ദനെതിരെ രൂക്ഷ വിമർശനമാണ് പിണറായി ഉന്നയിച്ചത്. ഗോവിന്ദൻ അവസരവാദിയാണെന്നും പാർട്ടിയോട് വഞ്ചന കാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം വഞ്ചകർക്ക് പാർട്ടിയെ പോറലേൽപ്പിക്കാൻ മാത്രമേ കഴിയൂവെന്നും കാലക്രമത്തിൽ അവർ പിന്നോട്ടുപോകും. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്നും ജനവിധി മാനിക്കുന്നുവെന്നും പിണറായി കൂട്ടിച്ചേർത്തു.