കോഴിക്കോട്: കനത്ത സുരക്ഷയ്ക്കിടയിലും കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി അടക്കമുള്ള പ്രതികള്‍ ജയിലില്‍നിന്നു രക്ഷപ്പെട്ട സംഭവങ്ങളെത്തുടര്‍ന്ന് സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ നവീകരിക്കുന്നു.
ജയിലുകളില്‍ വൈദ്യുത വേലി സ്ഥാപിക്കാനാണു തീരുമാനം. അതിനായി 4.79 കോടി രൂപയുടെ പദ്ധതിക്കു സര്‍ക്കാര്‍ അനുമതി നല്കി. സുരക്ഷാ മതിലുകള്‍ക്ക് മുകളില്‍ വൈദ്യുത വേലി സംവിധാനം ഒരുക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. 2025 ജൂലൈയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജയില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നത്.
ജയില്‍ ഡിജിപി സമര്‍പ്പിച്ച 24.81 കോടി രൂപയുടെ സമഗ്ര സുരക്ഷാ പദ്ധതിയില്‍നിന്നാണു വൈദ്യുത വേലിക്കായി തുക അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനായിരിക്കും പദ്ധതിയുടെ നിർമാണ ചുമതല. കെട്ടിടങ്ങളുടെയും മതിലുകളുടെയും നിർമാണത്തില്‍ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ സാങ്കേതിക അനുമതിക്ക് മുമ്പായി വിശദമായ പരിശോധനകള്‍ നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പദ്ധതിയിലെ ബാക്കി പ്രവൃത്തികള്‍ 2026-27 വര്‍ഷത്തെ പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ ജയില്‍ ഡിജിപിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.