ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ഇന്ത്യയിലേക്കു വൈദ്യുതി വിതരണം ചെയ്തിരുന്ന പ്രധാന ജലവൈദ്യുത നിലയം തകർന്നു. ഇതേതുടർന്ന് നേപ്പാളിൽനിന്ന് ഇന്ത്യയിലേക്കുള്ള വൈദ്യുതി വിതരണം പകുതിയായി കുറഞ്ഞെന്ന് റിപ്പോർട്ട്.
800 മെഗാവാട്ടിൽനിന്ന് 400 മെഗാവാട്ടിലേക്കാണ് ഇന്ത്യയിലേക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഇന്ത്യയിലേക്കു വൈദ്യുതി എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന 14 മെഗാവാട്ടിന്റെ ദേവിഘട്ട് ജലവൈദ്യുത നിലയത്തെ പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്.
ഗ്രീഡ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം പ്രളയം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് വരെ 963.4 മെഗാവാട്ട് വൈദ്യുതി വരെ ഇന്ത്യ നേപ്പാളിൽനിന്ന് ഇറക്കുമതി ചെയ്തിരുന്നു.
പ്രളയത്തെത്തുടർന്ന് രാജ്യത്തെ 13 ജലവൈദ്യുത നിലയങ്ങളുടെയും ഒരു സോളാർ പ്ലാന്റിന്റെയും പ്രവർത്തനം തടസപ്പെട്ടതായി നേപ്പാൾ ഊർജ മന്ത്രാലയം അറിയിച്ചു. ആകെ 359 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തെയാണ് പ്രളയം നേരിട്ടു ബാധിച്ചിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ബംഗ്ലാദേശിലേക്ക് വൈദ്യുതി നൽകിയിരുന്ന ചിലിമേ, ത്രിശൂലി ജലവൈദ്യുത പദ്ധതികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
നേപ്പാളിന്റെ ആകെ വൈദ്യുതി ഉത്പാദനശേഷിയായ 4300 മെഗാവാട്ടിന്റെ ഭൂരിഭാഗവും ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.