ന്യൂഡൽഹി: കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമാണ മേഖല വൻ വളർച്ച കൈവരിച്ചു. 2014-15ൽ ഏകദേശം 1.9 ലക്ഷം കോടിയായിരുന്ന ആഭ്യന്തര ഉത്പാദനം 2025-26ൽ ഏഴു മടങ്ങ് വർധിച്ച് 13.11 ലക്ഷം കോടി രൂപയിലെത്തിയതായി ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം അറിയിച്ചു. ഈ മേഖല നിലവിൽ ഏകദേശം 25 ലക്ഷം പേർക്കു തൊഴിൽ നല്കുന്നുണ്ട്.
ഈ കാലയളവിൽ ഇലക്ട്രോണിക്സ് കയറ്റുമതി വളർച്ച കൈവരിച്ചു. 2014-15ൽ 38,000 കോടിയായിരുന്നതിൽനിന്ന് 2025-26ൽ 4.24 ലക്ഷം കോടി രൂപയിലെത്തി. മൊബൈൽ ഫോണ് ഉത്പാദനത്തിൽ 33 മടങ്ങ് വർധനയാണുണ്ടായത്. 18,000 കോടി രൂപയിൽനിന്ന് 6.27 ലക്ഷം കോടി രൂപയിലെത്തിയപ്പോൾ മൊബൈൽ ഫോണ് കയറ്റുമതി 1500 കോടി രൂപയിൽനിന്ന് 165 മടങ്ങ് ഉയർന്ന് 2.59 ലക്ഷം കോടി രൂപയായി.
രാജ്യത്തിനുള്ളിൽ വിറ്റഴിക്കുന്ന മൊബൈൽ ഫോണുകളുടെ ഏകദേശം 99.2 ശതമാനവും ഇവിടെ നിർമിക്കുന്നവയാണ്. അതോടൊപ്പം ഇവിടെനിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഉത്പന്നമായും മൊബൈൽ ഫോണ് മാറി.
വിദേശത്തുനിന്ന് നേരിട്ടുള്ള നിക്ഷേപത്തിലെ പരിഷ്കരണങ്ങൾ, നികുതി- തൊഴിൽ നിയമ പരിഷ്കരണങ്ങൾ, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് എന്നീ പദ്ധതികളാണ് രാജ്യത്തെ ഇലക്ട്രോണിക്സ് നിർമാണ മേഖലയെ ശക്തിപ്പെടുത്താൻ സഹായിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
സർക്കാരിന്റെ ഇലക്ട്രോണിക്സ് നിർമാണ പ്രോത്സാഹാന നടപടികളുടെ പ്രധാന ഗുണഭോക്താവായി തമിഴ്നാട് മാറിയിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള നിരവധി നിർമാണ കേന്ദ്രങ്ങൾക്ക് ഇതിലൂടെ പിന്തുണ ലഭിച്ചു. കൂടാതെ സംസ്ഥാനത്ത് രണ്ട് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകൾക്ക് സർക്കാർ അംഗീകാരം നല്കുകയും ചെയ്തു.
587 കോടി രൂപ പദ്ധതി ചെലവിൽ 474.3 ഏക്കർ സ്ഥലത്ത് മനല്ലൂരിലും 424.55 കോടി രൂപ ചെലവിൽ 379.3 ഏക്കർ സ്ഥലത്ത് പിള്ളപ്പാക്കത്തുമാണ് ഇവ സ്ഥാപിക്കുന്നത്.