അമരാവതി: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ ലിഫ്റ്റിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടത്തിപ്പെട്ട് സ്ത്രീ കൊല്ലപ്പെട്ടു. വനിത (50) എന്ന സ്ത്രീയാണ് മരിച്ചത്. ലിഫ്റ്റിന്റെ വാതിലുകൾ തുറന്നുകിടന്നുകൊണ്ട് താഴേക്ക് നീങ്ങിയതാണ് അപകടത്തിന് കാരണമായത്.
ഒങ്കോളിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. മകൾക്കും കൊച്ചുമകൾക്കുമൊപ്പം ലിഫ്റ്റിൽ കയറിയതായിരുന്നു വനിത. മകളും കൊച്ചുമകളും ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും, വനിത പുറത്തിറങ്ങാൻ തയാറെടുക്കുന്നതിനിടെ ലിഫ്റ്റിന്റെ വാതിലുകൾ അടയാതെ താഴേക്ക് നീങ്ങുകയായിരുന്നു.
വനിത പുറത്തേക്ക് ചാടാൻ ശ്രമിക്കുന്നതിനിടയിൽ ലിഫ്റ്റിനും ഭിത്തിക്കുമടിയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ വനിതയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലിഫ്റ്റിന് ആവശ്യമായ സുരക്ഷാ പരിശോധനകൾ കൃത്യമായി നടന്നിരുന്നോ അതോ ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധയാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.