ചെറുപുഴ: നാടിനെയും മണ്ണിനെയും സ്നേഹിച്ച് അകാലത്തിൽ വിടപറഞ്ഞ ചെറുപുഴ പഞ്ചായത്തിലെ മാതൃകാ കർഷകൻ ഏലിയാസിന് നാട് തേങ്ങലോടെ വിടനൽകി.
ഇന്നലെ രാവിലെ വീട്ടിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് ഫാ. സാജു പൗലോസ് മലേരി, ഫാ. യോഹന്നാൻ, ഫാ. സ്കറിയാ പുത്തൻപുര, ഫാ. ക്ലിന്റോ മാത്യു, ഫാ. വർഗീസ് ഫീലിപ്പോസ് എന്നിവർ നേതൃത്വം നൽകി.
എംഎൽഎമാ രായ സജീവ് ജോസഫ് , ടി.ഐ. മധുസൂദനൻ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, യുഡിഎഫ് ഇരിക്കൂർ നിയോജകമണ്ഡലം ചെയർമാൻ തോമസ് വെക്കത്താനം, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ ഉൾപ്പെടെ നൂറുകണക്കിനാളു കൾ വീട്ടിലും പള്ളിയിലുമെത്തി ആദരാഞ്ജലി അർപ്പിച്ചു.
കടക്കെണികൊണ്ട് നിർവാഹമില്ലാതെ ജീവിതം അവസാനിപ്പിച്ച ചെറുപുഴ ഇടവരമ്പിലെ കർഷകൻ അമ്പാട്ട് ഏലിയാസിന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ് കവിയിൽ, കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ് വെളിയത്ത്, ചെറുപുഴ ഫൊറോനാ പ്രസിഡന്റ് സാജു മാത്യു എന്നിവരുടെ നേതൃത്വത്തിൽ കത്തോലിക്ക കോൺഗ്രസ് പ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു.
കേരള സമൂഹത്തിലെ അവഗണിക്കപ്പെട്ട കർഷകരുടെ ഗതികേടിന്റെ മുഖമാണ് ഏലിയാസിന്റെ ആത്മഹത്യ തെളിയിക്കുന്നതെന്ന് റവ.ഡോ. ഫിലിപ് കവിയിൽ പറഞ്ഞു. കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഭരണാധികാരികളും സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണം.
സബ്സിഡിക്കുവേണ്ടി മാസങ്ങളോളം അപേക്ഷയുമായി കയറിയിറങ്ങാൻ ഇടയാക്കരുത്. ഏലിയാസിന്റെ മരണത്തിൽ കർഷകവിരുദ്ധരായ ഉദ്യോഗസ്ഥ പ്രഭുക്കളും അധികാരി വർഗവും ഉത്തരം പറഞ്ഞേ മതിയാവൂ എന്നും കത്തോലിക്ക കോൺഗ്രസ് നേതാക്കൾ പറഞ്ഞു.