കുവൈറ്റ് സിറ്റി: കുവൈറ്റിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും നയതന്ത്ര മര്യാദകളുടെയും നഗ്നമായ ലംഘനമാണെന്ന് കുവൈറ്റ് വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
യുദ്ധ വേളകളിൽ പോലും നയതന്ത്ര കാര്യാലയങ്ങൾക്കും ഉദ്യോഗസ്ഥർക്കും സംരക്ഷണം നൽകുന്ന 1949ലെ ജനീവ കരാറിന്റെയും 1961-ലെ വിയന്ന കൺവൻഷന്റെയും ലംഘനമാണ് ഈ "ക്രൂരമായ' ആക്രമണമെന്ന് കുവൈറ്റ് ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രാജ്യ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കുവൈറ്റിന് അവകാശമുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു.