വത്തിക്കാൻ സിറ്റി: മിന്നൽപ്രളയത്തിൽ കടുത്ത ദുരിതം നേരിടുന്ന നേപ്പാളിന് ആശ്വാസവുമായി ലെയോ പതിനാലാമൻ മാർപാപ്പ. ദുരന്തബാധിതരായ ജനങ്ങൾക്ക് ആവശ്യമായ അടിയന്തര സഹായങ്ങൾ മാർപാപ്പ കൈമാറി. വത്തിക്കാന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം വഴിയാണ് സാമ്പത്തികസഹായം എത്തിച്ചത്.
നേപ്പാളിലുണ്ടായ പ്രകൃതിദുരന്തത്തിൽ അതീവ ദുഃഖവും പ്രാർഥനകളും അറിയിച്ചുകൊണ്ട് മാർപാപ്പ ടെലിഗ്രാം സന്ദേശം അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് അപ്പസ്തോലിക് നുൺഷ്യേച്ചറുമായി സഹകരിച്ച് ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കായി സാമ്പത്തിക സഹായം നൽകിയത്. ദുരിതബാധിതർക്കു ഭക്ഷണം, താത്കാലിക പാർപ്പിടം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ ഈ തുക വിനിയോഗിക്കും.
ഏറ്റവും ദുർബലരായ ജനങ്ങളോട് മാർപാപ്പയ്ക്കുള്ള സാമീപ്യത്തിന്റെയും സഭ അവരെ ചേർത്തുപിടിക്കുന്നു എന്നതിന്റെയും പ്രകടമായ തെളിവാണ് ഈ സഹായമെന്ന് കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം അധ്യക്ഷൻ ആർച്ച്ബിഷപ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിൻ പറഞ്ഞു.
ഇറ്റാലിയൻ മെത്രാൻ സമിതിയും നേപ്പാളിന് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമിതി അഞ്ചു ലക്ഷം യൂറോ അനുവദിച്ചു.