ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽനിന്ന് ഒരടി പിന്നോട്ടില്ലെന്ന നിലപാട് പ്രതിപക്ഷം കടുപ്പിച്ചതോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച പ്രതിഷേധത്തിൽ മുങ്ങി.
നീറ്റ് ക്രമക്കേടും പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്ക് എതിരേ ഡൽഹി പോലീസ് നടത്തിയ അതിക്രമവും പ്രതിപക്ഷം ചോദ്യം ചെയ്തു. ആദ്യം ചർച്ചയ്ക്ക് തയാറാകാതിരുന്ന സർക്കാർ പിന്നീട് നിലപാട് മാറ്റിയപ്പോൾ ധർമേന്ദ്ര പ്രധാന്റെ രാജിക്കു ശേഷം ചർച്ച എന്ന തീരുമാനത്തിലേക്ക് പ്രതിപക്ഷം ചുവട് മാറി. ഇതോടെ സമ്മേളനത്തിന്റെ ആദ്യ അഞ്ച് ദിവസവും നടപടികൾ പൂർത്തിയാക്കാതെ ഇരു സഭകളും പിരിയുകയാണുണ്ടായത്. വന്ദേമാതരത്തിന് നിയമ സംരക്ഷണം നൽകുന്ന ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
ഇന്നലെ രാവിലെ 11ന് പാർലമെന്റിന്റെ ഇരുസഭകളും ചേർന്നെങ്കിലും പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ 12 വരെ ഇരു സഭകളും നിർത്തിവച്ചു. പിന്നീട് സഭ ചേർന്നപ്പോൾ ചർച്ചയ്ക്ക് തയാറാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
എന്നാൽ പ്രതിപക്ഷ എംപിമാർ ഇസ്തിഫാ ദോ (രാജി നൽകൂ) എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. പ്രതിപക്ഷത്തെ പല എംപിമാരും ചർച്ച വേണമെന്ന് ആഗ്രഹിക്കുമ്പോൾ രാഹുൽ അതിന് സമ്മതിക്കുന്നില്ലെന്ന് റിജിജു കുറ്റപ്പെടുത്തി.
തുടർന്ന് ലോക്സഭയിൽ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാൻ എണീറ്റപ്പോൾ സ്പീക്കർ ചേംബറിൽ ഉണ്ടായിരുന്ന പാനൽ അംഗം ജഗദംബിക പാൽ അദ്ദേഹത്തിന് അനുമതി നൽകിയില്ല.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം സംസാരിക്കാൻ അനുമതി നൽകാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും പിന്നീട് നൽകിയില്ല. തുടർന്ന് രാഹുൽ ഗാന്ധി സഭയിൽനിന്ന് ഇറങ്ങിപ്പോയതോടെ മറ്റ് എംപിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധം ശക്തമാക്കി. ഇതോടെ സഭ പിരിയുകയായിരുന്നു.