തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം ചേരും. ഓൺലൈനായാണ് യോഗം നടക്കുക. ജില്ലാ കളക്ടർമാരും മെഡിക്കൽ ഓഫീസർമാരും യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവും പ്രതിരോധ പ്രവർത്തനങ്ങളുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാവുക. ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും ആശങ്കയാണ്. രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും ജില്ലാതലത്തിൽ കൈകൊണ്ട് നടപടികളെക്കുറിച്ചും യോഗം അവലോകനം ചെയ്യും.
അതേസമയം പകർച്ചവ്യാധികൾ പടരുന്നതും മരണങ്ങളുണ്ടാകുന്നതും തടയാൻ ആരോഗ്യവകുപ്പ് ഉന്നതാധികാര സമിതി രൂപവത്കരിച്ചു. സർക്കാർ മേഖലയിൽനിന്നു പുറമേ സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടർമാരെയും സംഘടനകളെയും ഉൾപ്പെടുത്തിയാണ് ഉന്നതാധികാര സമിതി (ഹൈപവർ കമ്മിറ്റി) രൂപവത്കരിച്ചത്.
ലോകാരോഗ്യ സംഘടനയുടെ കണ്‍സൾട്ടന്റായ ഡോ. എസ്.എസ്. ലാൽ ചെയർമാനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് കോ-ഓർഡിനേറ്ററും ഡോ. ശ്രീജിത്ത് എൻ. കുമാർ കണ്വീനറുമായാണു ഉന്നതാധികാര സമിതി രൂപവത്കരിച്ചത്.