ന്യൂഡൽഹി: എപ്സ്റ്റീൻ ഫയൽസിൽ പേരുൾപ്പെട്ടിട്ടുള്ള വ്യവസായപ്രമുഖൻ അനിൽ അംബാനി ഇന്ത്യയുടെ നയതന്ത്രകാര്യങ്ങളിൽ ശിപാർശകൾ നൽകുന്നുണ്ടെന്ന സൂചനകൾ എപ്സ്റ്റീൻ ഫയൽസിൽ. പേര് വെളിപ്പെടുത്താത്ത ഒരു നന്പർ 2017 മാർച്ച് ഒന്പതിന് അനിൽ അംബാനിക്ക് അയച്ചിട്ടുള്ള സന്ദേശങ്ങൾ എപ്സ്റ്റീൻ ഫയൽസിലുണ്ടെന്നതാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സന്ദേശത്തിൽ അജ്ഞാത നന്പർ ഇന്ത്യയിലേക്കുള്ള സ്ഥാനപതിയാകാൻ താത്പര്യമുള്ള സ്ഥാനാർഥിയെ നിർദേശിക്കാൻ അനിൽ അംബാനിയോട് ആവശ്യപ്പെടുന്നതും അംബാനി തിരിച്ച് മുൻ സിഐഎ തലവനായ ഡേവിഡ് പെട്രായസിന്റെ പേര് നിർദേശിക്കുന്നതും എപ്സ്റ്റീൻ ഫയൽസിലുണ്ട്. ഇതിനു പ്രതികരണമായി നിങ്ങളുടെ രണ്ടാമത്തെ ചോയ്സാരാണെന്ന് അജ്ഞാതനന്പർ ചോദിക്കുന്നതിനു മറുപടിയായി "ആരാണ് നിങ്ങളുടെ അല്ലെങ്കിൽ അവരുടെ ചോയ്സ്’ എന്നാണ് അനിൽ അംബാനി മറുപടി നൽകുന്നത്.
യുഎസ് നീതിവ്യായവകുപ്പ് പുറത്തുവിട്ട ഇതേ ഫയലിൽത്തന്നെ 2017 മാർച്ച് 16ന് അനിൽ അംബാനി അജ്ഞാത നന്പറിലേക്ക് അയച്ച സന്ദേശം ഇങ്ങനെയാണ് "ഹലോ, ഡൽഹിയിലുണ്ടായിരുന്നു. ജാരഡിനെയും ബാനണിനെയും ഉടനടി സന്ദർശിക്കുന്നതിന് നേതൃത്വത്തിന് നിങ്ങളുടെ സഹായം താത്പര്യമായുണ്ട്. ദയവായി ഉപദേശം നൽകുക. പ്രധാനമന്ത്രി മേയിൽ ഡോണൾഡിനെ കാണാൻ ഡിസി (വാഷിംഗ്ടണ് ഡിസി) സന്ദർശിക്കാൻ സാധ്യതയുണ്ട്. അതിലും സഹായം നൽകുക.' മറ്റൊരു ഫയലിൽ 2017 മാർച്ച് ഒന്പതിന് ഇതേ നന്പറിലേക്ക് അയച്ചിരിക്കുന്ന സന്ദേശത്തിൽ ഡേവിഡ് പെട്രായസിന് ഇന്ത്യയിലെ അംബാസഡറാകാൻ കഴിയുമോയെന്നും ജോണ് ഹണ്ട്സ്മാൻ റഷ്യയിലേക്കു പോകുകയാണെന്നും അംബാനി പറയുന്നുണ്ട്.
ഇതേ അജ്ഞാത നന്പർ എപ്സ്റ്റീൻ തന്നെയാണെന്നുള്ളതിന് മറ്റു സൂചനകൾ ഈ നന്പറും അനിൽ അംബാനിയും തമ്മിൽ ആദ്യം ആശയവിനിമയങ്ങൾ എസ്എംഎസ് രൂപത്തിൽ കൈമാറിയെന്ന് കരുതപ്പെടുന്ന 2017 ഫെബ്രുവരി 23ലെ സന്ദേശങ്ങൾ നൽകുന്നുണ്ട്. ഒരു സന്ദേശത്തിൽ തന്നെ സ്വയം പരിചയപ്പെടുത്തുവെന്ന തരത്തിൽ "ജെഫ്രി’ എന്ന സന്ദേശം നന്പർ കൈമാറുന്നുണ്ട്. ഇതിനു പകരമായി "നിങ്ങളെ കണ്ടത് ആസ്വദിച്ചു’ എന്നാണ് അംബാനി മറുപടി നൽകുന്നത്.
ഇതേ ഫയലിൽ 2017 മാർച്ച് രണ്ടിന് ഇരുവരും കൈമാറുന്ന സന്ദേശങ്ങൾ പ്രകാരം അജ്ഞാതനന്പർ അനിൽ അംബാനിയെ ഒരു ദ്വീപിലേക്കു ക്ഷണിക്കുന്ന സന്ദേശവുമുണ്ട്. "നിങ്ങൾക്ക് കരീബിയനിലെ എന്റെ ദ്വീപിലേക്ക് സ്വാഗതം. തീയതികൾ മാത്രം നൽകുക’ എന്ന സന്ദേശത്തിന് "സുൽത്താനുമായി പദ്ധതി ചെയ്യാം. ഇന്ത്യാബന്ധത്തിനും സൈനിക സഹകരണത്തിനുമായി വൈറ്റ് ഹൗസുമായി ഇടപാടുകൾ നടത്തുന്നതിന് നിങ്ങളുടെ നിർദേശം ആവശ്യമാണ്’ എന്നാണ് അംബാനി മറുപടി നൽകിയിരിക്കുന്നത്. "പകരമായി എന്തുനൽകും? പ്രത്യയശാസ്ത്രം വേണ്ട’ എന്ന് അജ്ഞാതന്പർ പ്രതികരണം നൽകുന്പോൾ "ഇന്ത്യൻ മാർക്കറ്റ് വാട്ടെവർ വർക്ക്സ്!’ എന്നാണ് അംബാനി നൽകിയിട്ടുള്ള ഉത്തരം.
മോദിസർക്കാർ 2014ൽ അധികാരമേറ്റതിനുശേഷം ഇന്ത്യയുടെ നയതന്ത്രബന്ധത്തിലും വിദേശനയത്തിലും അമേരിക്കയിലെ ഉന്നതരുമായി സാമൂഹികബന്ധം പുലർത്തിയിരുന്ന ലൈംഗിക കുറ്റവാളി എപ്സ്റ്റീൻ പങ്കുവഹിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം കോണ്ഗ്രസ് ദേശീയ വക്താവ് പവൻ ഖേരയും ആരോപിച്ചിരുന്നു.