Auto
ഒരു ദിവസം പെട്രോള്‍ പമ്പില്‍ കയറി ഫുള്‍ടാങ്ക് എഥനോള്‍ എന്നുപറയേണ്ടി വന്നാല്‍ അതിശയിക്കേണ്ട. ആ ദിവസം അത്ര വിദൂരമല്ല
കോട്ടയം: വൈദ്യുത വാഹനങ്ങളാണ് ഗതാഗതരംഗത്തിന്റെ ഭാവിയെന്ന വിലയിരുത്തലുകള്‍ ശക്തമാകുമ്പോള്‍, പകരം മറ്റൊരു ഇന്ധനവും ഇന്ത്യയില്‍ ശ്രദ്ധനേടുകയാണ്. അത് E100 എഥനോള്‍ ഇന്ധനമാണ്. പെട്രോളില്‍ ചെറിയ അളവില്‍ എഥനോള്‍ കലര്‍ത്തുന്ന ഘട്ടത്തില്‍നിന്നു പൂര്‍ണമായും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലേക്കാണ് രാജ്യത്തിന്റെ പുതിയ ചുവടുവയ്പ്. രാജ്യത്തിന്റെ ഊര്‍ജനയം, കാര്‍ഷിക മേഖല, വാഹന വ്യവസായം, പരിസ്ഥിതി സംരക്ഷണം എന്നിവയെ ഒരുപോലെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു ആശയമായാണ് E100 എന്ന്
വിലയിരുത്തപ്പെടുന്നത്.
എന്താണ് E100?
എഥനോളിന്റെ ശതമാനമാണ് `E` എന്ന അക്ഷരത്തിനൊപ്പം വരുന്ന സംഖ്യ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് E20ല്‍ 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളുമാണ്. E100 എന്നത് പൂര്‍ണമായും എഥനോള്‍ അടങ്ങിയ ഇന്ധനമാണ്.
കരിമ്പ്, മൊളാസെസ്, ചോളം, മക്കച്ചോളം, മറ്റ് ധാന്യങ്ങള്‍ എന്നിവയില്‍നിന്നാണ് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. ഭൂമിക്കടിയില്‍നിന്ന് ലഭിക്കുന്ന ഫോസില്‍ ഇന്ധനങ്ങളില്‍നിന്ന് വ്യത്യസ്തമായി, കൃഷിയിലൂടെ വീണ്ടും ഉത്പാദിപ്പിക്കാവുന്ന ജൈവ ഇന്ധനമാണിത്. പെട്രോള്‍ രൂപപ്പെടാന്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരുമ്പോള്‍, എഥനോള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉത്പാദിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
എന്തുകൊണ്ട് ഇന്ത്യ E100-ലേക്ക്?
ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ വലിയൊരു ഭാഗവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുമ്പോള്‍ അതിന്റെ ആഘാതം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും സാധാരണ ജനങ്ങളെയും നേരിട്ട് ബാധിക്കുന്നു. ഈ സാഹചര്യത്തില്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുകയെന്നത് സാമ്പത്തിക ആവശ്യകത കൂടിയാണ്.
ആര്‍ക്ക് അനുയോജ്യം?
നഗരങ്ങളില്‍ ഓടുന്ന, ദിവസവും കുറഞ്ഞ ദൂരം പോകുന്ന, കുറഞ്ഞ എമിഷന്‍ വേണ്ട ഫ്ലീറ്റ് വാഹനങ്ങള്‍, ടാക്സി, ഓട്ടോറിക്ഷ. എന്നിവയ്ക്ക് അനുയോജ്യം. എന്നാല്‍ ഹൈവേയില്‍ ദീര്‍ഘദൂരം ഓടുന്ന വാഹനങ്ങൾക്കും പഴയ വാഹനങ്ങള്‍ക്കും ഗുണം ചെയ്യില്ല.
ഭാവി എങ്ങോട്ട്?
E20 ലക്ഷ്യം കൈവരിച്ച ഇന്ത്യ ഇപ്പോള്‍ എഥനോളിന്റെ അടുത്ത ഘട്ടത്തിലേക്കാണ് നോക്കുന്നത്. ടൊയോട്ട, മാരുതി സുസുക്കി, ബജാജ്, ഹീറോ, ടിവിഎസ് തുടങ്ങിയ കമ്പനികള്‍ ഫ്ലെക്സ്-ഫ്യൂവല്‍ വാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അതേസമയം, എഥനോള്‍ മാത്രം ഇന്ത്യയുടെ ഭാവി ഇന്ധനമാകില്ല. വൈദ്യുത വാഹനങ്ങള്‍, ഗ്രീന്‍ ഹൈഡ്രജന്‍, സിഎന്‍ജി തുടങ്ങിയ ബദല്‍ സാങ്കേതികവിദ്യകളോടൊപ്പം തന്നെയായിരിക്കും E100-ന്റെയും യാത്ര.
E100 പ്രവര്‍ത്തിക്കാന്‍ വാഹനത്തിന് ഫ്ലെക്സ്-ഫ്യൂവൽ സിസ്റ്റം വേണം
ഫ്യൂവല്‍ ലൈനും ടാങ്കും: സ്റ്റെയിന്‍ലെസ് സ്റ്റീലോ പ്രത്യേക കോട്ടിംഗോ വേണം
ഇന്‍ജക്ടറുകള്‍: വലിയ ഇന്‍ജക്ടറുകള്‍ വേണം, എഥനോള്‍ കുറഞ്ഞ ഊര്ജമുള്ളതിനാല് കൂടുതല്‍ ഇന്ധനം വേണം
ECU ട്യൂണിംഗ്: എഥനോളും പെട്രോളും മാറിമാറി ഉപയോഗിക്കുമ്പോള്‍ ഓട്ടോമാറ്റിക് ആയി മിശ്രിതം ക്രമീകരിക്കാന്‍ സെന്‍സറുകള്‍ വേണം. ഇതുകൊണ്ടാണ് E100 കോംപാറ്റിബിള്‍ കാറിന് 50,000- രൂപ മുതല്‍ ഒരു ലക്ഷം വരെ വില കൂടുന്നത്.
ലിറ്ററിന് വില: നിലവില്‍ എഥനോളിന് പെട്രോളിനേക്കാള്‍ വില കുറവാണ്. 2025ൽ E20 പെട്രോളിന് 94രൂപ ആണെങ്കില്‍ E100 85-90 പരിധിയില്‍ വരുമെന്ന് കണക്കാക്കുന്നു.
മൈലേജ് കുറവ്: ഒരു ലിറ്റര്‍ പെട്രോളില്‍ 20 കിലോമീറ്റർ പോകുന്ന വാഹനം E100ൽ 14 കിലോമീറ്റർ മാത്രമേ പോകൂ.
ഇന്ത്യയുടെ പ്ലാന്‍
2025ല്‍ 20% എഥനോള്‍ മിക്സ് ചെയ്ത പെട്രോള്‍ ഇറക്കി ഇന്ത്യ E20 ലക്ഷ്യം നേടി.
E100 സ്റ്റേഷനുകള്‍
2026 ഡിസംബറോടെ 500 എണ്ണം മാത്രം ലക്ഷ്യം.
Business
ന്യൂഡല്‍ഹി: 100 ശതമാനം എഥനോളില്‍ ഓടിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ ഹീറോ മോട്ടോര്‍കോര്‍പ്പ് ഇന്ന് പുറത്തിറക്കും. ഇതിലൂടെ ഹീറോ ബദല്‍ ഇന്ധന വാഹന രംഗത്ത് വലിയൊരു ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്.
വരാനിരിക്കുന്ന ഹീറോ മോട്ടോര്‍സൈക്കിള്‍ നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഫ്ലെക്സ്-ഫ്യുവല്‍ ഇരുചക്ര വാഹനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്.
നിലവിലുള്ള സുസുക്കി ജിക്സര്‍ SF 250 ഫ്ലെക്സ് ഫ്യുവല്‍, ഹോണ്ട CB300F ഫ്ലെക്സ് ഫ്യുവല്‍ തുടങ്ങിയ മോഡലുകള്‍ E85 ഇന്ധനത്തില്‍ (85 ശതമാനം വരെ എഥനോള്‍ അടങ്ങിയ മിശ്രിതം) ഓടിക്കാന്‍ പാകത്തിലുള്ളതാണ്. ഹീറോയുടെ പുതിയ വാഹനം 100 ശതമാനം എഥനോളിലും പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
National
ന്യൂഡല്‍ഹി: ഏപ്രിൽ മുതൽ 20 ശതമാനം എഥനോള്‍ അടങ്ങിയ പെട്രോള്‍ മാത്രമേ രാജ്യത്ത് വില്ക്കാന് പാടുള്ളൂ. ഒപ്പം എൻജിന്റെ കേടുപാട് കുറക്കാൻ മിനിമം റിസര്‍ച്ച് ഒക്ടെയ്ന് നമ്പര്‍ (ആർഒഎൻ) 95 മാനദണ്ഡം പാലിച്ചതുമായ പെട്രോള്‍ മാത്രമേ പാടുള്ളൂവെന്ന് കേന്ദ്രം അറിയിച്ചു. ഏപ്രില്‍ ഒന്നുമുതലാണ് ഇത് ബാധകം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് സ്പെസിഫിക്കേഷന്‍ അനുസരിച്ച്, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എണ്ണക്കമ്പനികള്‍ 20 ശതമാനം വരെ എഥനോള്‍ അടങ്ങിയ പെട്രോള്‍ മാത്രമേ വില്ക്കാന് പാടുള്ളൂ.
കരിമ്പ്, ചോളം അല്ലെങ്കില്‍ ധാന്യം എന്നിവയില്‍നിന്നാണ് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. ഇതിന് ശുദ്ധമായ പെട്രോളിനേക്കാള്‍ വായുമലിനീകരണം കുറവാണ്. ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ കഴിയും. ജ്വലനശേഷി കൂടുതലാണ്. എണ്ണ ഇറക്കുമതി കുറക്കുന്നതിനും മലിനീകരണം കുറക്കുന്നതിനും വേണ്ടിയാണ് പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. കരിമ്പ്, ചോളം എന്നിവയുടെ ആവശ്യകത വർധിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും വിലയിരുത്തുന്നു.
2023-25 മുതല്‍ ഇന്ത്യയില്‍ നിർമിച്ച മിക്ക വാഹനങ്ങളും 20 ശതമാനം എഥനോള്‍ കലർത്തിയ പെട്രോളിൽ പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്തവയാണ്. എന്നാല്‍, പഴയ വാഹനങ്ങള്‍ക്ക് മൈലേജില്‍ നേരിയ കുറവുണ്ടാകും. മൂന്ന് മുതൽ ഏഴു വരെ ശതമാനം മൈലേജ് കുറയുമെന്നാണ് നിഗമനം.
വാഹനങ്ങളുടെ എൻജിനുള്ളിൽ ഇന്ധനം അനിയന്ത്രിതമായി കത്തുന്ന അവസ്ഥയെ പ്രതിരോധിക്കാനുള്ള ശേഷിയെയാണ് ഒക്ടെയ്ൻ നമ്പർ സൂചിപ്പിക്കുന്നത്. ഉയർന്ന ഒക്ടെയ്ൻ നമ്പറുള്ള ഇന്ധനം എൻജിന്റെ പ്രകടനം മെച്ചപ്പെടുത്തുകയും തേയ്മാനം കുറക്കുകയും കേടുപാടുകള്‍ തടയുകയും ചെയ്യുന്നു. അതിനാലാണ് മിനിമം റിസര്‍ച്ച് ഒക്ടെയ്ന് നമ്പര്‍ 95 മാനദണ്ഡം പാലിക്കണമെന്ന് നിര്‍ബന്ധിക്കുന്നത്.