ഏറ്റുമാനൂർ: പൂവത്തുംമൂട്ടിലെ ആറാട്ടുകടവിൽ ഏറ്റുമാനൂരപ്പന് ആറാട്ട്. പത്തുനാൾ നീണ്ട ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച ആറാട്ടുചടങ്ങുകൾ പൂർത്തിയാക്കി ഉത്സവത്തിന് കൊടിയിറങ്ങിയപ്പോൾ ഇന്ന് നേരം പുലർന്നു.
ഉച്ചകഴിഞ്ഞ് ഒന്നിന് ക്ഷേത്രത്തിൽനിന്ന് ആറാട്ട് പുറപ്പാട് ഘോഷയാത്രയ്ക്ക് തുടക്കമായി. ക്ഷേത്രാങ്കണം മുതൽ വഴിയിലുടനീളം ഭക്തർ നിറപറയും നിലവിളക്കുമായി ഭഗവാനെ വരവേൽക്കാൻ കാത്തുനിന്നിരുന്നു. ഏറ്റുമാനൂർ പേരൂർകവല മുതൽ ആറാട്ടുകടവുവരെ ആറാട്ട് ഘോഷയാത്ര കടന്നുപോകുന്ന വഴികൾ കുരുത്തോല കൊണ്ടും വൈദ്യുത ദീപങ്ങളാലും അലങ്കരിച്ചിരുന്നു. പ്രധാന കേന്ദ്രങ്ങളിൽ പൂപ്പന്തലൊരുക്കിയും കലാപരിപാടികൾ നടത്തിയും നാട്ടുകാർ ആറാട്ടുത്സവം ആഘോഷമാക്കി.
പേരൂർകാവ് ഭഗവതീക്ഷേത്രത്തിൽ ദീപാരാധന സമയത്ത് ആറാട്ട് എഴുന്നള്ളിപ്പ് എത്തിച്ചേർന്നു. വടക്കേനടയിലൂടെ പ്രവേശിച്ച് ആനക്കൊട്ടിലിനു മുന്നിൽ ഭഗവതിക്ക് അഭിമുഖമായിനിന്നു. പേരൂർകാവ് ഭഗവതി ഏറ്റുമാനൂരപ്പന്റെ മകളാണെന്നാണ് സങ്കൽപം. നിറപറയും നിലവിളക്കും വച്ച് ഭഗവതി ഏറ്റുമാനൂരപ്പനെ വരവേറ്റു. ഒരു വർഷത്തെ ചെലവിന് എന്ന സങ്കൽപ്പത്തിൽ ഭഗവതിക്ക് പണക്കിഴിയും എണ്ണയും കൈമാറി.
പേരൂർകാവിലെ സ്വീകരണത്തിനുശേഷം ഘോഷയാത്ര മീനച്ചിലാറ്റിൽ പൂവത്തുംമൂട്ടിലെ ആറാട്ടുകടവിലെത്തി. ക്ഷേത്രം തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെയും മേൽശാന്തി ഇങ്ങേത്തല സത്യനാരായണന്റെയും മുഖ്യകാർമികത്വത്തിൽ നടന്ന ആറാട്ടിന് ആയിരക്കണക്കിന് ഭക്തജനങ്ങൾ പ്രാർഥനാപൂർവം സാക്ഷ്യംവഹിച്ചു.
പൂവത്തുംമൂട്ടിലെ ആറാട്ടുകടവിൽ ഏറ്റുമാനൂരപ്പന്റെ ആറാട്ട് നടക്കുന്ന അതേസമയം മീനച്ചിലാറിന്റെ മറുകരയിൽ പെരിങ്ങല്ലൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ട് നടക്കുന്നുണ്ടായിരുന്നു. ഒരേ ആറിന്റെ ഇരുകരകളിലും ഒരേസമയം നടക്കുന്ന ആറാട്ടുകൾക്ക് സാക്ഷ്യംവഹിക്കാനുള്ള അപൂർവാവസരമാണ് ഭക്തർക്കു ലഭിച്ചത്.
തിരിച്ചെഴുന്നള്ളത്തിൽ ചാലയ്ക്കൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ഏറ്റുമാനൂരപ്പനെ ഇറക്കി എഴുന്നള്ളിച്ചു. ശൈവ-വൈഷ്ണവ സംഗമമെന്നപേരിൽ പ്രശസ്തമായ ഈ ചടങ്ങുകൾക്കു സാക്ഷ്യംവഹിക്കാൻ ആയിരങ്ങൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മുഖമണ്ഡപത്തിൽ തിടമ്പ് പ്രതിഷ്ഠിച്ചശേഷം ഏറ്റുമാനൂർ ക്ഷേത്രത്തിലെ മേൽശാന്തി ശ്രീകോവിലിൽ പ്രവേശിച്ച് പൂജ നടത്തി. തുടർന്ന് ആറാട്ടുസദ്യ നടത്തി.
ചാലയ്ക്കൽ ക്ഷേത്രത്തിൽനിന്നു ഘോഷയാത്ര പുനരാരംഭിച്ച് പേരൂർകാവിലെത്തിയപ്പോൾ വാദ്യമേളങ്ങൾ നിലച്ചു. തെക്കേനടവഴി പേരൂർകാവിനു മുന്നിലെത്തി വടക്കേനടവഴി പ്രധാന റോഡിൽ പ്രവേശിച്ചശേഷമാണ് വീണ്ടും വാദ്യമേളങ്ങൾ ആരംഭിച്ചത്.
അർധരാത്രിക്കുശേഷം പേരൂർകവലയിലെ ആറാട്ട് എതിരേൽപ് മണ്ഡപത്തിൽ ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെ ഏറ്റുമാനൂരപ്പനെ വരവേറ്റു. തുടർന്ന് ആറാട്ട് എതിരേൽപ്പും ആറാട്ടുവരവും കഴിഞ്ഞു കൊടിയിറക്കിയപ്പോൾ ഇന്ന് നേരം പുലർന്നിരുന്നു.
ഉച്ചകഴിഞ്ഞ് കുമാരി റൊളിന ഫെലിക്സിന്റെയും സംഗീത സംവിധായകൻ ജയ്സൺ ജെ. നായരുടെയും സംഗീതസദസും രാത്രി 10ന് കുന്നക്കുടി എം. ബാലമുരളീകൃഷ്ണയുടെ ആറാട്ട് കച്ചേരിയും 12ന് എതിരേൽപ് മണ്ഡപത്തിൽ നെല്ലൂർ പി.എസ്. ബാലമുരുകനും പി.എസ്.ബി. സാരംഗും നയിച്ച സ്പെഷൽ നാദസ്വരവും നടന്നു.