തിരുവനന്തപുരം: എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ മകൾ വീണ പ്രതിയായാൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയും. ഇതുസംബന്ധിച്ച ചർച്ചകൾ സിപിഎം നേതൃതലത്തിൽ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി വീണ ഇഡിക്കു മുന്നിൽ വീണ്ടും ഹാജരായതു പിണറായി വിജയനെ മാത്രമല്ല പാർട്ടി നേതൃത്വത്തെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
നേരത്തേ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ലഹരിക്കേസിൽപ്പെട്ട് ജയിലിലായപ്പോൾ അദ്ദേഹം സെക്രട്ടറി സ്ഥാനത്തു നിന്നും മാറിനിന്നിരുന്നു. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കെ മകൾ കേസിൽ പ്രതിയായാൽ പിണറായി വിജയനു പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയേണ്ടിവരും.
നേരത്തേ വീണ താമസിക്കുന്ന തിരുവനന്തപുരത്തെ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിൽ പ്രതികൾ ഇപ്പോഴും ജയിലിലാണ്. ഒരാൾക്കു മാത്രമാണു ജാമ്യം ലഭിച്ചത്. അന്നത്തെ സംഭവം നടക്കാൻ പാടില്ലായിരുന്നുവെന്ന അഭിപ്രായമുള്ളവർ സിപിഎം നേതൃത്വത്തിൽ ഏറെയുണ്ടെങ്കിലും അവരാരും പാർട്ടി വേദികളിൽ പോലും പ്രതികരിച്ചു കണ്ടില്ല.
ഇപ്പോൾ ഈ കേസിൽ ഇഡിയും കക്ഷി ചേരാൻ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ കേസിലെ പ്രതികൾക്ക് അടുത്തകാലത്തൊന്നും ജാമ്യം കിട്ടാനും ഇടയില്ല. ഇതു സിപിഎം നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും.
പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും മാറിയാൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ. ബാലഗോപാൽ ആ സ്ഥാനത്തെത്തും. നിലവിൽ നിയമസഭയിൽ സിപിഎം നിരയിൽ ബാലഗോപാൽ മാത്രമാണു കേന്ദ്ര കമ്മിറ്റി അംഗമായിട്ടുള്ളത്.
തെരഞ്ഞെടുപ്പു തോൽവിയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പാർട്ടി ബ്രാഞ്ച് മുതൽ സംസ്ഥാന കമ്മിറ്റി വരെ ഏറെ വിമർശിക്കപ്പെട്ടിരുന്നു. പിണറായി പ്രതിപക്ഷ നേതാവായതിലും കമ്മിറ്റികളിൽ വിമർശനമുണ്ടായി. സിപിഎം പോളിറ്റ്ബ്യൂറോയിലും എതിർപ്പുണ്ടായി. പിണറായി വിജയനു വേണ്ടി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിക്കു പാർട്ടി പിബിയിൽ വോട്ടെടുപ്പു വരെ നടത്തേണ്ടി വന്നു.
മാസപ്പടി കേസിൽ മകൾ പ്രതിയായാൽ ഉറപ്പായും പിണറായി വിജയനോടു പാർട്ടി കേന്ദ്ര നേതൃത്വം പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും മാറാൻ ആവശ്യപ്പെടും.
ആരോഗ്യ കാരണങ്ങളാൽ ഇടതുമുന്നണി കണ്വീനർ സ്ഥാനത്തുനിന്ന് ഒഴിയാൻ ടി.പി.രാമകൃഷ്ണൻ താത്പര്യം പ്രകടിപ്പിച്ചെന്നാണു വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നുമില്ല.