നിലമ്പൂർ: നിലമ്പൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. റിട്ട. എക്സൈസ് കമ്മീഷണർ മുരളീകുമാറിന്‍റെ നിലമ്പുർ ടൗണിലെ വീട്ടിൽ പുലർച്ചെ 1:30 നും രണ്ടിനും ഇടയിലാണ് സംഭവം. വൻ ശബ്ദത്തോടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
വീടിന്‍റെ ഒരു വശം പൂർണമായും തകർന്നു. അപകട സമയത്ത് മുരളീകുമാറും ഭാര്യയും രണ്ടു കുട്ടികളും ഉൾപ്പെടെയുള്ളവർ വീട്ടിൽ ഉറങ്ങുകയായിരുന്നു. ഇവർ അപകടവിവരം അറിഞ്ഞിരുന്നില്ല. അപകടമറിഞ്ഞ് അയൽക്കാർ വീട്ടുകാരുടെ ഫോണിലേക്കു വിളിച്ചെങ്കിലും ചാർജ് ചെയ്യാൻ വച്ചിരുന്ന ഫോണുകൾ സൈലന്‍റ് മോഡിൽ ആയിരുന്നതിനാൽ വീട്ടുകാർ പുക ഉയർന്നതും അപകടവും അറിഞ്ഞിരുന്നില്ല.
തുടർന്ന് അയൽവാസികൾ ശബ്ദമുണ്ടാക്കി അറിയിച്ചതോടെയാണ് വീട്ടുകാർ ഉണർന്നതും പുറത്തേക്ക് ഓടിയതും. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. നിലമ്പൂർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചതിനെത്തുടർന്ന് മിനിറ്റുകൾക്കുള്ളിൽ നിലമ്പൂർ ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി. ഒരു മണിക്കൂറോളം നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
കൂൺ കൃഷി ഉൾപ്പെടെ ഇവിടെ ചെയ്യുന്നുണ്ട്. സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ ഈ ഭാഗവും പൂർണമായി തകർന്നു. പ്രദേശവാസികളുടെ അവസരോചിതമായ ഇടപെടലിലാണ് കുടുംബാംഗങ്ങളുടെ ജീവൻ രക്ഷപ്പെട്ടത്.