മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിൽ കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് പാക്കറ്റുകൾ വിൽപനയ്ക്ക് വച്ച കടക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവച്ചു. ഉദ്യോഗസ്ഥനെക്കൊണ്ട് നാട്ടുകാർ ബിസ്ക്കറ്റ് കഴിപ്പിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കടയിൽ നിന്ന് വാങ്ങിയ മിക്സ്ചർ കഴിച്ച രണ്ട് വയസുകാരിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തിരുന്നു. കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ പരിശോധനയ്ക്കായി എത്തിയത്.
കടയിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് പാക്കറ്റുകൾ പിടിച്ചെടുത്തെങ്കിലും, കടയുടമയിൽ നിന്ന് കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥൻ പരാതി ഒത്തുതിർപ്പാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രകോപിതരായ ജനക്കൂട്ടം ഉദ്യോഗസ്ഥനെ വളയുകയും, പിടിച്ചെടുത്ത കാലാവധി കഴിഞ്ഞ ബിസ്ക്കറ്റുകൾ അദ്ദേഹത്തിന്റെ വായിലേക്ക് വച്ച് നൽകാൻ ശ്രമിക്കുകയും ചെയ്തു.
സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വിഭാഗം ഒട്ടേറെ റെയ്ഡുകൾ നടത്തി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ അവസരത്തിലാണ് ഉദ്യോഗസ്ഥനു നേരെ കൈകൂലി ആരോപണം ഉയർന്നത്.