ന്യൂഡൽഹി: മാറുന്ന ലോകത്തിൽ മാറ്റങ്ങൾ കുറിക്കുവാനായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായി. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന എക്സ്പോയിൽ പങ്കെടുക്കുന്ന വിവിധ കന്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും സ്റ്റാളുകൾ സന്ദർശിച്ച മോദി അവരുമായി സംവദിക്കുകയും ചെയ്തു.
ഈമാസം 20 വരെ അരങ്ങേറുന്ന ഉച്ചകോടി ഒരു വികസ്വര രാജ്യം ആതിഥേയത്വം വഹിക്കുന്ന ആദ്യ എഐ ഉച്ചകോടിയാണ്. ഓപ്പണ്‍ എഐ മുതൽ ഗൂഗിൾ വരെ നീളുന്ന സാങ്കേതികലോകത്തെ വന്പന്മാരും സാം ആൾട്മാൻ മുതൽ സുന്ദർ പിച്ചൈ വരെ നീളുന്ന ആഗോള ടെക് തലവന്മാരും ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നുണ്ട്.
ഓപ്പണ്‍ എഐ സിഇഒ സാം ആൾട്മാൻ, ഗൂഗിളിന്റെ മാതൃകന്പനിയായ ആൽഫബറ്റിന്റെ സിഇഒ സുന്ദർ പിച്ചൈ, റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, ഗൂഗിൾ ഡീപ്മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ് തുടങ്ങിയവർ വ്യാഴാഴ്ചയാണ് ഉച്ചകോടിയിൽ സംസാരിക്കുക. ഇന്ത്യാസന്ദർശനത്തിനെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ മോദിക്കൊപ്പം വ്യാഴാഴ്ച ഉച്ചകോടിയിൽ പങ്കെടുക്കും.
40ലധികം വൻകിട കന്പനികളുടെ സിഇഒമാരും 20 രാഷ്ട്രത്തലവന്മാരും പങ്കെടുക്കുന്ന ഉച്ചകോടിയിൽ 100 ബില്യൻ ഡോളറിന്റെ നിക്ഷേപവാഗ്ദാനമാണു പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. 7000 ചതുരശ്ര മീറ്ററിലായി പത്തോളം വേദികളിൽ വ്യാപിച്ചുകിടക്കുന്ന എക്സ്പോ പ്രദർശനത്തിൽ 600 ഹൈ പൊട്ടൻഷ്യൽ സ്റ്റാർട്ടപ്പുകളും 13 രാജ്യങ്ങളുടെ പവിലിയനുകളുമുണ്ടാകും.
ഉച്ചകോടിക്കെത്തുന്ന അന്താരാഷ്ട്ര പ്രതിനിധികൾക്കും യുപിഐ
ന്യൂഡൽഹി: എഐ ഉച്ചകോടിയിലെത്തുന്ന 40ലധികം രാജ്യങ്ങളിലെ പ്രതിനിധികൾക്ക് ഇന്ത്യയുടെ തദ്ദേശീയ ഡിജിറ്റൽ പേമെന്റ് സംവിധാനമായ യുപിഐ അവതരിപ്പിച്ചു നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).
ഇന്ത്യക്കാർ യുപിഐ സംവിധാനമുപയോഗിക്കുന്നതുപോലെ തന്നെ പ്രതിനിധികൾക്കും സ്കാൻ ചെയ്ത് ഉടനടി പണമയയ്ക്കാൻ ‘യുപിഐ വണ്‍ വേൾഡ് വാലറ്റ്’ എന്ന സംവിധാനമാണ് എൻപിസിഐ അവതരിപ്പിച്ചിരിക്കുന്നത്.
പുത്തൻ സംവിധാനത്തിലൂടെ അന്താരാഷ്ട്ര പ്രതിനിധികൾക്ക് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടോ മൊബൈൽ നന്പറോ ഇല്ലാതെതന്നെ യുപിഐ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയും.