വാഹനങ്ങൾ കിലോമീറ്ററുകൾ വേഗതയിൽ പായുന്ന എക്സ്പ്രസ്വേയിലേക്ക് പെട്ടെന്നൊരു കുതിര കടന്നുവന്നാൽ എന്തായിരിക്കും സ്ഥിതി? ലക്നോ-കാൺപൂർ ദേശീയപാതയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് അത്തരമൊരു നടുക്കുന്ന കാഴ്ചയായിരുന്നു.
അതിവേഗ ട്രാക്കിലൂടെ ഭയന്നോടുന്ന കുതിരയും അതിന് പിന്നാലെ രക്ഷാപ്രവർത്തനത്തിനായി പാഞ്ഞെത്തിയ ദേശീയപാത അതോറിറ്റിയുടെ പട്രോളിംഗ് വാഹനവും പ്രദേശത്ത് മണിക്കൂറുകളോളം ആശങ്ക സൃഷ്ടിച്ചു.
ഉന്നാവോയ്ക്ക് സമീപത്തുവെച്ചാണ് കുതിര പാതയിലേക്ക് കയറിയത്. വൻ വേഗതയിൽ വന്ന വാഹനങ്ങൾ പെട്ടെന്ന് വേഗത കുറച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ എൻഎച്ച്എഐ പട്രോളിംഗ് സംഘം വാഹനത്തിൽ കുതിരയെ പിന്തുടരുകയായിരുന്നു.
വാഹനം മുന്നോട്ട് പോകുന്നതിനിടെ പിൻഭാഗത്തിരുന്ന് ജീവനക്കാരിലൊരാൾ നീളമുള്ള വടിയുപയോഗിച്ച് കുതിരയെ പ്രധാന റോഡിൽ നിന്നും സുരക്ഷിതമായ വശങ്ങളിലേക്ക് തിരിച്ചുവിടാൻ പരമാവധി ശ്രമിച്ചു. എന്നാൽ ഭയന്നോടിയ കുതിര ഏകദേശം എട്ട് കിലോമീറ്ററോളം ട്രാക്കിലൂടെ തന്നെ മുന്നോട്ട് പാഞ്ഞു.
ഒടുവിൽ ലാൽഗഞ്ച് ബൈപ്പാസിന് തൊട്ടടുത്തുവെച്ചാണ് പട്രോളിംഗ് സംഘത്തിന് കുതിരയെ എക്സ്പ്രസ്വേയിൽ നിന്നും പുറത്തേക്ക് നയിക്കാൻ സാധിച്ചത്. സംഭവം ദൃശ്യങ്ങളിൽ പകർത്തി ആരോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
മൃഗങ്ങൾ റോഡിലേക്ക് പ്രവേശിക്കാതിരിക്കാൻ ഇരുമ്പ് വേലികളും ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും ഇത്തരം വീഴ്ചകൾ എങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യമാണ് യാത്രക്കാർ ഉന്നയിക്കുന്നത്.
നിർമ്മാണത്തിലെ അപാകതകൾ കാരണം നേരത്തെ തന്നെ ആരോപണം നേരിട്ടിരുന്ന കമ്പനിക്ക് സുരക്ഷാ വീഴ്ച കൂടി നേരിടേണ്ടി വന്നത് കൂടുതൽ തിരിച്ചടിയായിരിക്കുകയാണ്.