തിരുവനന്തപുരം: മണിക്കൂറുകൾകൊണ്ട് ദുരിതം വിതച്ച് തിമിർത്തുപെയ്ത മഴയിൽ പകച്ച് കേരളം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വ്യാപകനാശം വിതച്ച ഇടുക്കിയിലും പത്തനംതിട്ടയിലും മണിക്കൂറുകൾകൊണ്ടു പെയ്തിറങ്ങിയത് 20 സെന്റിമീറ്ററിനു മുകളിലുള്ള അതിതീവ്ര മഴ.
പത്തനംതിട്ടയിലെ ളാഹയിൽ 25 സെന്റിമീറ്റും പീരുമേട്ടിലും തൊടുപുഴയിലും 21 സെന്റിമീറ്ററും റാന്നിയിൽ 19 സെന്റിമീറ്ററും മഴ പെയ്തതോടെയാണ് മധ്യകേരളം മഴക്കലിയിൽ വിറങ്ങലിച്ചു പോയത്.
മണിക്കൂറുകൾകൊണ്ട് പെയ്തിറങ്ങിയ അതിതീവ്ര മഴയിൽ ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും സംജാതമായത് മിന്നൽപ്രളയത്തിനു സമാനമായ സാഹചര്യമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.
കാലവർഷത്തിന്റെ ഭാഗമായുള്ള മഴ ഈ മേഖലകളിൽ തുടർന്നിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി വൈകിയാണ് മഴയുടെ ഭാവം മാറിയത്. അതിതീവ്ര മഴ പെയ്ത മണിക്കൂറുകൾക്കു പിന്നാലെ പന്പയിലും മീനച്ചിലാറിലും ജലനിരപ്പ് കുതിച്ചുയർന്നു.
മലവെള്ളപ്പാച്ചിലിൽ തീരം കവിഞ്ഞതോടെ ഈ മേഖലകളിലെ പ്രധാന ജനവാസ കേന്ദ്രങ്ങളടക്കം വെള്ളക്കെട്ടിലായത് ദുരിതം ഇരട്ടിയാക്കി. ഏതാനും മണിക്കൂറുകൾകൊണ്ട് ഒരു ദിവസമോ ആഴ്ചകളോകൊണ്ടു പെയ്യേണ്ട മഴ പെയ്യുകയാണ്. ഇതോടെ വെള്ളം ഒഴുകിപ്പോകാനുള്ള സമയം കിട്ടാത്തതാണ് മിന്നൽ പ്രളയങ്ങൾക്ക് കാരണമാകുന്നത്.
അറബിക്കടലിൽനിന്നുള്ള ശക്തമായ ഈർപ്പമുള്ള പടിഞ്ഞാറൻ കാറ്റാണ് നിലവിലെ അതിതീവ്ര മഴയ്ക്കും മിന്നൽ പ്രളയത്തിനും കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത 24 മണിക്കൂർകൂടി ശക്തമായ മഴ തുടരുമെന്നും പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
പെയ്ത മഴ:
റാന്നി-19 സെന്റിമീറ്റർ, കരിപ്പൂർ വിമാനത്താവളം, കുരുടാമണ്ണിൽ, പാലോട്, ഉറുമി-16. ഇടുക്കി-15. കോന്നി-14. കോട്ടയം, നിലന്പൂർ-13. കുന്നന്താനം-12. ഒറ്റപ്പാലം, വൈത്തിരി, കൂത്താട്ടുകുളം, കുന്നമംഗലം, അയ്യൻകുന്ന്-11. ചേർത്തല, കുമരകം, വൈക്കം, തട്ടത്തുമല, തൈക്കാട്ടുശേരി, മണ്ണാർക്കാട് എന്നിവിടങ്ങളിൽ 10 സെന്റിമീറ്റും മഴ പെയ്തു.
ശബരിമല യാത്ര ഒഴിവാക്കണം
തിരുവനന്തപുരം: അതിതീവ്ര മഴ മൂലം പമ്പാനദിയിൽ വെള്ളപ്പൊക്കമുണ്ടായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഇന്നും നാളെയും ശബരിമലയിൽ ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
ജില്ലകളിൽ ഏറ്റവും ജില്ലകളിൽ ഏറ്റവും കൂടുതൽ മഴ പെയ്ത പ്രദേശങ്ങൾ
പത്തനംതിട്ട- 25 സെന്റിമീറ്റർ(ളാഹ)ഇടുക്കി- 21 (പീരുമേട്/തൊടുപുഴ)മലപ്പുറം- 16 (കരിപ്പൂർ)തിരുവനന്തപുരം-16 (പാലോട്)കോഴിക്കോട്- 16 (ഉറുമി)കോട്ടയം- 13 വയനാട്- 11 (വൈത്തിരി)എറണാകുളം- 11 (കൂത്താട്ടുകുളം)പാലക്കാട്- 11 (ഒറ്റപ്പാലം)കണ്ണൂർ- 11 (അയ്യൻകുന്ന്)കൊല്ലം- 9 (പുനലൂർ/ആര്യങ്കാവ്)ആലപ്പുഴ- 10(ചേർത്തല/കുമരകം)കാസർഗോഡ്- 8(പാണത്തൂർ)തൃശൂർ- 7
തകർന്ന വീടുകൾ 145, ദുരിതാശ്വാസ ക്യാമ്പിൽ 1465 പേർ
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന അതിതീവ്ര മഴയിൽ സംസ്ഥാനത്ത് 145 വീടുകൾ തകർന്നു. 17 വീടുകൾ പൂർണമായും 128 എണ്ണം ഭാഗികമായും തകർന്നു. സംസ്ഥാനത്തൊട്ടാകെ 65 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. ഇവിടങ്ങളിലായി 1465 പേരെ ഇന്നലെ വൈകുന്നേരം ആറു മണിവരെ മാറ്റിപ്പാർപ്പിച്ചു.