കടുത്തുരുത്തി: എഴുമാന്തുരുത്ത് ഗ്രാമത്തിന് താങ്ങും തണലുമായി വികസനസമിതി പ്രവര്‍ത്തകര്‍. വെള്ളപ്പൊക്കത്തില്‍ ഗ്രാമം ഒറ്റപെട്ടപ്പോള്‍ ഉള്‍പ്പെടെ നാടിന് കരുത്തായി ഒപ്പം നില്‍ക്കുകയാണ് വികസന സമിതി. കടുത്തുരുത്തി പഞ്ചായത്തിലെ പടിഞ്ഞാറന്‍ പ്രദേശമായ, കൂടുതലും കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ തിങ്ങി പാര്‍ക്കുന്ന ഗ്രാമപ്രദേശമാണ് എഴുമാന്തുരുത്ത് ഗ്രാമം.
രാഷ്ട്രീയം മറന്ന് ജാതി, മത ഭേദമന്യേ ഏല്ലാ വിഭാഗത്തില്‍പെട്ട ആളുകളും സംഘടിച്ചു നാടിന്റെ നന്മയ്ക്കായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രാമ വികസന സമിതിക്ക് രൂപം നല്‍കുന്നത്. എഴുമാന്തുരുത്ത്, പുലിത്തുരുത്ത്, തുരുത്ത് എന്നിവിടങ്ങളില്‍നിന്നുള്ള 400 ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഈ കുടുംബങ്ങളില്‍ നിന്നുള്ള 50 ഓളം പേരാണ് സമിതിയിലെ സജീവ അംഗങ്ങള്‍. സമിതി രൂപം കൊണ്ട ശേഷം ആദ്യം തന്നെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗ്രാമത്തില്‍ നല്ലൊരു അങ്കണവാടി കെട്ടിടം പൂര്‍ത്തിയാക്കി. ശോച്യാവസ്ഥയിലായിരുന്നതുമായ പോസ്റ്റ് ഓഫീസ് കെട്ടിടം നവീകരിച്ചു.
കാലങ്ങളായി പായലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഉള്‍പ്പെടെ നിറഞ്ഞു മലിനമായി കിടന്ന കരിയാര്‍, സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. ഗവണ്മെന്റ് യുപി സ്കൂളും പരിസരവും സമിതി പ്രവര്‍ത്തകര്‍ പണം മുടക്കി ശുചീകരണം നടപ്പാക്കി. വെള്ളത്തിലായ കുടുംബാംഗങ്ങളെ ഗവണ്മെന്റ് യുപി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ എത്തിക്കാന്‍ സഹായിച്ചതും ക്യാമ്പില്‍ ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും പഞ്ചായത്തിനൊപ്പം ലഭ്യമാക്കുന്നതും സമിതി പ്രവര്‍ത്തകരാണ്. വീടുകളില്‍ രോഗികളായി കഴിയുന്നവരെ ആശുപത്രിയിലെത്തിക്കുന്നതും സമിതിയുടെ പ്രവര്‍ത്തകര്‍ തന്നെയാണ്.
വെള്ളപ്പൊക്കത്തില്‍ കഷ്ടത്തിലായ ക്ഷീരകര്‍ഷകര്‍ക്കു തീറ്റ ഉൾപ്പെടെയുള്ള സഹായങ്ങള്‍ നല്‍കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട ഗ്രാമത്തിലേക്കു പഞ്ചായത്തുമായി സഹകരിച്ചു കടത്തുവള്ളം ക്രമീകരിച്ചിരിക്കുന്നതും നാടിന് വലിയ സഹായമാണ്. 21ന് ഗ്രാമത്തില്‍ സമിതിയുടെ നേതൃത്വത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്‍ജിന്റെയും വാര്‍ഡ് മെംബർ പി.ഡി. ബാബുവിന്റെയും നേതൃത്വത്തിലാണ് ഗ്രാമവികസന സമിതിയുടെ പ്രവര്‍ത്തനങ്ങൾ.