ന്യൂയോർക്ക്: പാൻക്രിയാറ്റിക് കാൻസർ ചികിത്സയിൽ വലിയ പ്രതീക്ഷയ്ക്കു വക നല്കുന്ന മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍റെ അനുമതി.
റവലൂഷൻ മെഡിസിൻസ് കന്പനി വികസിപ്പിച്ച ഡറാക്സൺറാസിബ് (Daraxonrasib) എന്ന ഈ ഗുളിക റേസൺക്യൂ എന്ന ബ്രാൻഡ് നാമത്തിലാണ് വില്ക്കുന്നത്. ദിവസവും ഒന്നുവീതം കഴിക്കേണ്ട ഗുളികയാണിത്.
ജനിതകവ്യതിയാനത്താൽ പാൻക്രിയാറ്റിക് ട്യൂമറുകളുണ്ടാക്കുന്ന ജീനുകളെ തടയുന്ന മരുന്നാണിത്. ഇതോടെ കാൻസർ പടരുന്നത് നിലയ്ക്കും.
പാൻക്രിയാറ്റിക് കാൻസർമൂലം ഗുരുതരാവസ്ഥയിലായ രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ ആയുർദൈർഘ്യം വർധിപ്പിക്കാൻ മരുന്നിനു കഴിയുന്നതായി കണ്ടെത്തി.
500 രോഗികളിലായിരുന്നു പരീക്ഷണം. കീമോ തെറാപ്പിയിലൂടെ ശരാശരി 6.6 മാസമാണ് ഇത്തരം രോഗികൾ ജീവിച്ചിരിക്കുക. പുതിയ മരുന്ന് കഴിച്ചതോടെ 13.2 മാസമായി ഉയർന്നു.
പാൻക്രിയാസ് ഗ്രന്ഥിയിലുണ്ടാകുന്ന കാൻസറുകൾ മരണനിരക്കിൽ ഏറ്റവും മുന്നിലാണ്. ചികിത്സിച്ചു ഭേഗമാക്കാനും ബുദ്ധിമുട്ടാണ്. രോഗം കണ്ടെത്തുന്ന രോഗികളിൽ പാതിയിലധികം മൂന്നു മാസത്തിനുള്ളിൽ മരിക്കാം.
ഒട്ടുമിക്ക കേസുകളിലും ഗുരുതരാവസ്ഥിയിലെത്തുന്പോഴാണ് രോഗം കണ്ടെത്തുക.