തൃശൂർ: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ വടക്കാഞ്ചേരി മണലിത്തറ മലാക്ക ദേശത്ത് പാലിശേരി വീട്ടിൽ നന്ദകുമാറിനെ ഭീഷണിപ്പെടുത്തി 57 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി.
കോഴിക്കോട് പള്ളിയാലിൽ സ്വദേശിനി സജനയുടെ മുൻകൂർ ജാമ്യാപേക്ഷയാണു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് പി.പി. സെയ്തലവി തള്ളിയത്.
2025ലാണു കേസിനാസ്പദമായ സംഭവം. ഡിജിറ്റൽ അറസ്റ്റ് ഉണ്ടെന്നു വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തി പല തവണകളിലായി നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 57 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്കു നിർബന്ധിച്ച് നിക്ഷേപിപ്പിക്കുകയായിരുന്നു.
പ്രതിയുടെ അക്കൗണ്ടിലേക്കു നിക്ഷേപിച്ച 9,42,023 രൂപ പ്രതി, തുടർന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റി നിക്ഷേപിച്ചു. കബളിപ്പിക്കപ്പെട്ടുവെന്നു മനസിലാക്കിയ നന്ദകുമാർ തൃശൂർ സൈബർ സിറ്റി പോലീസിനെ സമീപിക്കുകയായിരുന്നു.