കൊച്ചി: സംസ്ഥാനത്ത് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളുടെ പേരില്‍ രജിസ്ട്രേഡ് തപാല്‍ വഴി വ്യാജ സമ്മാനക്കത്തുകള്‍ അയച്ചു പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു. ആകര്‍ഷകമായ സ്ക്രാച്ച് കാര്‍ഡുകള്‍ അടങ്ങിയ കത്തുകളാണ് ഉപഭോക്താക്കളെ തേടിയെത്തുന്നത്. കാര്‍ഡ് സ്ക്രാച്ച് ചെയ്യുമ്പോള്‍ വലിയ തുക സമ്മാനം ലഭിച്ചതായി കാണിക്കുകയും ഈ തുക കൈപ്പറ്റുന്നതിനായി കത്തിലുള്ള ഹെല്പ്ലൈന് നമ്പറിലോ വാട്സാപ് നമ്പറിലോ ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയുമാണ് തട്ടിപ്പുകാരുടെ രീതി.
കമ്പനി പ്രതിനിധികളെന്ന വ്യാജേന സംസാരിക്കുന്ന സംഘം സമ്മാനത്തുക അക്കൗണ്ടിലേക്ക് അയക്കുന്നതിനു മുന്നോടിയായി പ്രോസസിംഗ് ഫീസ്, ഡോക്യുമെന്റേഷന് ചാര്‍ജ്, ഇന്‍കംടാക്സ് തുടങ്ങിയ ഇനങ്ങളില്‍ മുന്‍കൂറായി പണം ആവശ്യപ്പെടുന്നു.
ഇരകളില്‍ പൂര്‍ണ വിശ്വാസ്യത വരുത്തുന്നതിനായി വ്യാജമായി നിര്‍മിച്ച ഇന്‍കംടാക്സ് രേഖകളും ഔദ്യോഗിക മുദ്രകളും ഇവര്‍ വാട്സാപ് വഴി അയച്ചുനല്‍കും. എന്നാല്‍ തട്ടിപ്പുകാര്‍ നല്കുന്ന അക്കൗണ്ടുകളിലേക്കു പണം കൈമാറിക്കഴിഞ്ഞാല്‍ പിന്നീട് ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കില്ല.
സ്ക്രാച്ച് കാര്‍ഡുകളോ ഗിഫ്റ്റ് ഓഫറുകളോ വാഗ്ദാനം ചെയ്ത് മുന്‍കൂറായി പണം ആവശ്യപ്പെടുന്നതു തട്ടിപ്പിന്റെ വ്യക്തമായ ലക്ഷണമാണെന്ന് പൊലിസ് മുന്നറിയിപ്പില്‍ പറയുന്നു.
അപരിചിതമായ നമ്പറുകളിലേക്ക് വിളിക്കുകയോ വാട്സാപ് വഴി ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കുകയോ ചെയ്യരുത്. ഇത്തരത്തിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്പ്ലൈന് നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈംപോര്ട്ടലിലോ പരാതി രജിസ്റ്റര്‍ ചെയ്യണം.