ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍, വിഡ്ഢികള്‍, പിന്നെ അന്ധഭക്തര്‍ എന്ന മൂന്നുതരം മനുഷ്യരുണ്ടെന്ന പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വിവരണം പുതുമയായി. ലോക്സഭയില്‍ ചോദ്യപേപ്പര്‍ ചോര്ച്ചയ്ക്കെതിരേയുള്ള ബില്ലിന്റെ ചര്‍ച്ചയില്‍ സംസാരിക്കവേയായിരുന്നു ആരുടെയും പേരു പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍എസ്എസ് നേതാക്കള്‍ക്കുമെതിരേ രാഹുലിന്റെ പരിഹാസം നിറച്ച കടന്നാക്രമണം.
ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഛാത്രോം കി ഗൂഞ്ച് (വിദ്യാര്‍ഥികളുടെ ശബ്ദം) എന്ന പരിപാടിയില്‍ ഒരു പെണ്‍കുട്ടിയുടെ വാക്കുകള്‍ പറഞ്ഞു പ്രസംഗം തുടങ്ങാമെന്ന മുഖവുരയോടെയായിരുന്നു രാഹുല്‍ പറഞ്ഞുതുടങ്ങിയത്. വിദ്യാര്‍ഥികളും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് 18 വയസുള്ള പെണ്‍കുട്ടിയുമായി നടത്തിയ സംസാരത്തിലെ വാക്കുകളും ചിന്തയും തന്നെ ആകര്‍ഷിച്ചെന്നു പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
സത്യം മധുരമുള്ളതാണ്. ഒരു വിദ്യാര്‍ഥി എപ്പോഴും സത്യത്തിനു പിന്നാലെ സഞ്ചരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം സത്യം മധുരമുള്ളതാണ്. ഗാന്ധിജി പറഞ്ഞതുപോലെ, അദ്ദേഹത്തിന്റെ വീടിന്റെ ജനലുകള്‍ എല്ലാത്തരം കാറ്റുകള്ക്കുമായി തുറന്നിട്ടിരിക്കുന്നു.
അപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു- വിഡ്ഢിയുടെ കാര്യമോ? അവള് പറഞ്ഞു... അഭിമാനത്തോടെ സത്യത്തെ നെഞ്ചിലേറ്റുന്നതാണു വിദ്യാര്‍ഥിയുടെ മുഖമുദ്ര. അത് ഓരോ വിദ്യാര്‍ഥിയുടെയും നെഞ്ചില്‍ എഴുതിയിട്ടുണ്ട്.
ശരി, വിദ്യാര്‍ഥിയല്ലാത്ത മറ്റുള്ള വ്യക്തികളുടെ കാര്യമോ? എന്ന് അവളോടു ചോദിച്ചു. അവള് പറഞ്ഞു- മറ്റേ വിഭാഗത്തിനൊരു പ്രതിച്ഛായ ആവശ്യമാണ്. ആ പ്രതിച്ഛായ സത്യമല്ലാത്തതുകൊണ്ടാണിത്. കാരണം, വിഡ്ഢി താന്‍ ദൈവമാണെന്ന് നടിക്കാന്‍ ശ്രമിക്കുകയാണ്. അയാള്‍ക്ക് വലിയൊരു പ്രതിച്ഛായ സൃഷ്ടിക്കേണ്ടിവരുന്നു.
അപ്പോള്‍ ഞാന്‍ മറ്റൊരു ചോദ്യം ചോദിച്ചു. വിദ്യാര്‍ഥിയുണ്ട്, വിഡ്ഢിയുണ്ട്, അപ്പോള്‍ മൂന്നാമതൊരു വിഭാഗം എവിടെ വരും? അവള് തിരിച്ചുചോദിച്ചു. മൂന്നാം വിഭാഗം ഏതാണ്? ഞാന്‍ പറഞ്ഞു. അന്ധഭക്തർ.
അവള് പറഞ്ഞു- വിഡ്ഢി ദൈവമാണെന്നു പൂര്‍ണമായും വിശ്വസിക്കുന്ന വ്യക്തിയാണ് അന്ധഭക്തർ.
അങ്ങനെ മൂന്നു വിഭാഗങ്ങളാണുള്ളത്: വിദ്യാര്‍ഥി, വിഡ്ഢി, പിന്നെ വിഡ്ഢിയെ പിന്തുടരുന്ന അന്ധഭക്തർ.
വിഡ്ഢികള്‍ തങ്ങളെ കേള്‍ക്കുന്നില്ലെന്ന് തന്നോടൊരു വിദ്യാര്‍ഥി പറഞ്ഞുവെന്നുകൂടി രാഹുല്‍ കൂട്ടിച്ചേര്‍ത്തതോടെ, ഭരണപക്ഷം ബഹളം വച്ചു. ആരുടെയും പേരു പറഞ്ഞിട്ടില്ലെന്ന രാഹുലിന്റെ വിശദീകരണം ബിജെപി എംപിമാര്‍ക്കു സ്വീകാര്യമായില്ല.