സാഗർ: മധ്യപ്രദേശിലെ സാഗർ ജില്ലയിലുള്ള കോൺവെന്റ് കാമ്പസിലെത്തിയ ക്രൈസ്തവരെ ഹിന്ദുത്വ സംഘടനകൾ തടഞ്ഞു.
സാഗർ രൂപതയ്ക്കു കീഴിലുള്ള ഹോളിഫാമിലി സന്യാസിനീ സമൂഹത്തിലെ നവസന്യാസിനികളുടെ പ്രഥമ വ്രതവാഗ്ദാന ചടങ്ങിനെത്തിയ കുടുംബാംഗങ്ങളെയാണ് മതപരിവർത്തനം നടക്കുന്നുവെന്ന് ആരോപിച്ച് തടഞ്ഞത്.
വെള്ളിയാഴ്ച രാത്രിയിൽ ഖുറായ് ടൗണിലെ ബീന റോഡിലുള്ള ഹോളി ഫാമിലി കോൺവെന്റ് കാമ്പസിലായിരുന്നു സംഭവം.
ഇന്നലെ രാവിലെ നടന്ന ചടങ്ങിനായി ഒഡീഷ, ബിഹാർ, ആസാം എന്നിവിടങ്ങളിൽനിന്നുള്ള നവസന്യാസിനികളുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും തലേന്ന് എത്തുകയും ഇവർ 25 പേർക്കായി താമസ സൗകര്യം സജ്ജീകരിക്കുകയും ചെയ്തിരുന്നു. സംഭവം നിർബന്ധിത മതപരിവർത്തനമാണെന്ന് ആരോപിച്ച് പ്രവർത്തകർ കാമ്പസിലേക്ക് പാഞ്ഞടുത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു.
പ്രാർഥനായോഗത്തിനായി വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആളുകളെ എത്തിച്ചിട്ടുണ്ടെന്നും ഇത് മതപരിവർത്തന ശ്രമത്തിന്റെ ഭാഗമാണെന്നും പ്രതിഷേധക്കാർ തെറ്റായി ആരോപിച്ചു. സംഘർഷം രൂക്ഷമായതോടെ ഖുറായ്, ബീന, ഖിംലാസ എന്നീ സ്റ്റേഷനുകളിൽനിന്നുള്ള പോലീസ് സംഘങ്ങൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
തങ്ങൾ ക്രിസ്തുമതവിശ്വാസികളാണെന്നും മതപരമായ പരിപാടിയിൽ പങ്കെടുക്കാൻ ഒത്തുകൂടിയതാണെന്നും അവർ വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാർ പിന്മാറിയില്ല.
സംഭവത്തിൽ സ്കൂൾ മാനേജ്മെന്റുമായും സ്ഥലത്തുണ്ടായിരുന്ന ആളുകളുമായും സംസാരിച്ചിട്ടുണ്ടെന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഖുറായ് ബ്ലോക്ക് എഡ്യുക്കേഷൻ ഓഫീസർ ആർ.എസ്. ശർമ പറഞ്ഞു.
പങ്കെടുത്തവരുടെ തിരിച്ചറിയൽ വിവരങ്ങൾ, പരിപാടിയുടെ ലക്ഷ്യം എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമേ അന്തിമ നിഗമനത്തിലെത്താൻ സാധിക്കൂയെന്ന് പോലീസ് അറിയിച്ചു.