ഫത്തേപ്പൂരിലെ തിരക്കേറിയ റോഡിൽ സ്‌കൂൾ വിദ്യാർഥിനികൾക്ക് നേരെയുണ്ടായ അതിക്രമം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
സ്‌കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടികളെ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ പിന്തുടരുകയും, അതിലൊരാൾ പെൺകുട്ടിയുടെ കൈയിൽ പിടിച്ചു വലിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ദൃശ്യങ്ങൾ വൈറലായതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയർന്നത്. സംഭവത്തിൽ ഉടൻ ഇടപെട്ട ഫത്തേപ്പൂർ പോലീസ് പ്രതികളെ പിടികൂടി. ഇവർക്കെതിരെ പോക്‌സോ നിയമപ്രകാരവും മറ്റ് കർശന വകുപ്പുകൾ ചുമത്തിയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതികളെ കസ്റ്റഡിയിലെടുത്തതായും അവർ സഞ്ചരിച്ച ബൈക്ക് മോട്ടോർ വാഹന നിയമത്തിലെ 207-ാം വകുപ്പ് പ്രകാരം പിടിച്ചെടുത്തതായും പോലീസ് ഉദ്യോഗസ്ഥനായ അഭിമന്യു മാങ്‌ലിക് അറിയിച്ചു.
അതേസമയം, പോലീസ് സ്റ്റേഷനിൽ വെച്ച് തങ്ങൾ ചെയ്ത തെറ്റിൽ പശ്ചാത്തപിച്ച് പ്രതികൾ മാപ്പ് പറയുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇനി ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ലെന്ന് ഇവർ വീഡിയോയിൽ പറയുന്നുണ്ട്.