കോയമ്പത്തൂർ: സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളാണ് കാൻസർ രോഗത്തിനോടുള്ള ഭയത്തിന് കാരണമെന്ന് അർബുദ രോഗ വിദഗ്ദൻ ഡോ.വി.പി. ഗംഗാധരൻ പറഞ്ഞു.
സുലൂർ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടപ്പിച്ച കാൻസർ ബോധവത്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ.
ഭയമല്ല മറിച്ച് അതിനെകുറിച്ചുള്ള അറിവാണ് സമൂഹത്തിൽ സഷ്ടിക്കേണ്ടത്. തെറ്റിദ്ധാരണകളാണ് കാൻസർ രോഗത്തെ ഭയാശങ്കയിലാക്കുന്നത്. പ്രാരംഭ ദിശയിൽ കണ്ടെത്തിയാൽ അൻപത് ശതമാനം ചികിത്സയിലൂടെ മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.
പുരുഷൻമാർക്ക് കൂടുതൽ കണ്ടുവരുന്നത് ശ്വാസകോശ സംബന്ധവും വായ, തൊണ്ടയിലെ കാൻസറുമാണ്. പുകയിലയുടെ ഉപയോഗവും മദ്യപാനവുമാണ് അതിന് കൂടുതൽ കാരണം. സ്ത്രീകളിൽ കാണുന്നത് സ്തനാർബുദവും ഗർഭാശയ രോഗങ്ങളുമാണ് ഡോക്ടർ പറഞ്ഞു. ചികിത്സപോലെ തന്നെ പ്രധാനപ്പെട്ടതാണ് തുടർ പരിശോധനയും. അഞ്ച് വർഷമെങ്കിലും കത്യമായ ഇടവേളകളിൽ പരിശോധന തുടരണം. പാരന്പര്യമായി വരുന്ന രോഗങ്ങൾ അഞ്ച് ശതമാനം മാത്രമേ ഉള്ളൂ എന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.
ഇന്ന് ഭക്ഷണ രീതിയിൽ വന്ന മാറ്റം ഭയാനകമാണ്. അവിയലും തോരനും ഒക്കെ ഉപേക്ഷിച്ച് ജങ്ക് ഫുഡ്സിന് പിന്നാലെ പായുന്നത് കാൻസർ സാധ്യതകളെ ഇരട്ടിയാക്കുന്നു. യുവതലമുറയ്ക്ക് ഇക്കാര്യത്തിൽ കാര്യമായ ബോധവത്കരണം നൽകേണ്ടത് അത്യാവശ്യമാണ്. ഡോക്ടർ പറഞ്ഞു. പ്രസിഡന്റ് എ. സുകുമാരൻ സെമിനാറിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജോട്ടി കുരിയൻ, എ. രവിശങ്കർ, പി.എ. വൽസൻ, സി.എച്ച്. സുരേഷ് എന്നിവർ പ്രസംഗിച്ചു.