പെരിന്തല്‍മണ്ണ: കോഴിത്തീറ്റയുടെ അമിത വിലവര്‍ധനവും സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില്പന വിലയും കാരണം സംസ്ഥാനത്തെ കോഴി വളര്‍ത്തല്‍ മേഖല കടുത്ത പ്രതിസന്ധിയിലെന്ന് കര്‍ഷകര്‍. ഒരു കിലോ ഇറച്ചികോഴിയെ ഉല്പാദിപ്പിക്കാന് കര്ഷകന് ശരാശരി 115 രൂപ ചെലവ് വരുമ്പോള്‍, ഫാമുകളില്‍നിന്ന് കേവലം 76 രൂപയ്ക്കാണ് വില്പന നടക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
50 കിലോയുടെ തീറ്റച്ചാക്കിന് 2,500 രൂപയായി വില ഉയര്‍ന്നതും കോഴിക്കുഞ്ഞുങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ ചെലവ് വര്‍ധിച്ചതും ചെറുകിട ഫാമുകളെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്നും ഫാം ഉടമകള്‍ പറയുന്നു.
പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള പോള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന് മുഖ്യമന്ത്രിയ്ക്കും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും നിവേദനം നല്കി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉപജീവനമേകുന്ന ഈ മേഖലയെ ഇതുവരെ കാര്‍ഷിക വൃത്തിയായി അംഗീകരിച്ചിട്ടില്ല. അതിനാല്‍ മറ്റു കാര്‍ഷിക മേഖലകള്‍ക്ക് ലഭിക്കുന്ന സബ്സിഡി, വായ്പാ ഇളവുകള്‍, ക്ഷേമപദ്ധതികള്‍, നികുതി ആനുകൂല്യങ്ങള്‍ എന്നിവ പോള്‍ട്രി കര്‍ഷകര്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
സങ്കീര്‍ണമായ ലൈസന്‍സ് ചട്ടങ്ങള്‍, ഉയര്‍ന്ന കെട്ടിട നികുതി, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഭീമമായ ഫീസ്, വര്‍ധിച്ച വൈദ്യുതി നിരക്ക് എന്നിവ കര്‍ഷകര്‍ക്ക് താങ്ങാനാവാത്ത ബാധ്യതയായി മാറിയിട്ടുണ്ട്.
കോഴിവളര്‍ത്തലിനെ കാര്‍ഷിക മേഖലയായി അംഗീകരിക്കുക, ലൈസന്‍സ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുക, കെട്ടിട നികുതിയിലും വൈദ്യുതി നിരക്കിലും ഇളവ് അനുവദിക്കുക, സബ്സിഡിയും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുക, മേഖലയിലെ പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കുക എന്നീ ആവശ്യങ്ങളാണ് അസോസിയേഷന് മുന്നോട്ടുവെക്കുന്നത്.
വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ സംസ്ഥാനത്തെ പോള്‍ട്രി മേഖല പൂര്‍ണമായും തകര്‍ച്ചയിലേക്ക് നീങ്ങുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാദര്‍ അലി വറ്റല്ലൂര്‍ പറഞ്ഞു.