തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിലും ജിഎസ്ടി വെട്ടിപ്പിലും കുരുക്ക് മുറുകുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസും അന്വേഷണം നടത്തും. 26 കോടി രൂപയുടെ ജിഎസ്ടി പിരിച്ചെടുക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് വിജിലൻസ് പ്രധാനമായും പരിശോധിക്കുക.
അന്വേഷണത്തിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ജിഎസ്ടി പിരിച്ചെടുക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ ഇതിനകം നോട്ടീസ് നൽകിയിട്ടുണ്ട്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫെമ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇഡിയുടെ നടപടിക്ക് പിന്നാലെയാണ് ജിഎസ്ടി പിരിവിലെ ഉദ്യോഗസ്ഥ വീഴ്ചയും പരിശോധിക്കാൻ വിജിലൻസ് രംഗത്തെത്തുന്നത്. ജിഎസ്ടി വെട്ടിപ്പിലെ ഉദ്യോഗസ്ഥ-സ്പോൺസർ ബന്ധങ്ങളും വിജിലൻസ് പ്രത്യേകമായി പരിശോധിക്കും.