റായ് ബറേലി (യുപി): പതിറ്റാണ്ടുകൾക്ക് മുന്‍പ് മുത്തച്ഛൻ ഫിറോസ് ഗാന്ധിയുടെ കൈയിൽനിന്നു നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സ് ഏറ്റുവാങ്ങി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
ഇന്നലെ ഉത്തര്‍പ്രദേശിലെ തന്റെ പാര്‍ലമെന്റ് മണ്ഡലത്തില്‍ സന്ദര്‍ശന വേളയിലാണ് ഒരു കുടുംബത്തിന്റെ കൈവശമായിരുന്ന ലൈസൻസ് രാഹുലിനു കൈമാറിയത്.
റായ് ബറേലി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സംഘാടക സമിതി അംഗമായ വികാസ് സിംഗ് ഗാന്ധിയുടെ ഭാര്യ കുടുംബത്തിന്റെ കൈവശമായിരുന്നു ലൈസൻസ്.
വർഷങ്ങൾക്കു മുന്‍പ് റായ് ബറേലിയിലെ ഒരു പരിപാടിക്കിടെയാണ് കുടുംബത്തിനു ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചത്. ഗാന്ധി കുടുംബത്തിന് തിരികെ നല്‍കേണ്ട ഒരു ‘അമാനത്’ (വിലയേറിയ സന്പത്ത്) ആയിട്ടാണ് ഈ രേഖ കുടുംബം കണക്കാക്കിയതെന്ന് സിംഗ് പറഞ്ഞു.
1912 ഡിസംബറില്‍ ജനിച്ച ഫിറോസ് ഗാന്ധി 1952ലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1960 സെപ്റ്റംബര്‍ ഏഴിന് അന്തരിച്ചു.