സുവ: എച്ച്ഐവി രോഗബാധിതരുടെ എണ്ണത്തിലുണ്ടായ അതിരൂക്ഷമായ വർധനവിനെത്തുടർന്ന് പസഫിക് ദ്വീപ് രാജ്യമായ ഫിജിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗപരിശോധന, ചികിത്സ, പ്രതിരോധ സംവിധാനങ്ങൾ എന്നിവ കൂടുതൽ ഊർജിതമാക്കാൻ സർക്കാർ തീരുമാനിച്ചു.
പത്തു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള രാജ്യത്ത് 2025ൽ മാത്രം 2,016 പുതിയ എച്ച്ഐവി കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രി അന്റോണിയോ ലാലബാലാവു അറിയിച്ചു. അഞ്ചു വർഷം മുമ്പ് 167 മുതിർന്നവരിൽ ഒരാൾക്ക് എന്നതോതിലായിരുന്ന രോഗബാധ, ഇപ്പോൾ 60ൽ ഒരാൾക്ക് എന്ന ഭയാനകമായ അവസ്ഥയിലേക്ക് ഉയർന്നിട്ടുണ്ട്. രോഗബാധിതരായ കുഞ്ഞുങ്ങളുടെ മരണനിരക്കിലും വർധനവുണ്ടായിട്ടുണ്ട്.
രോഗവ്യാപനം തടയുന്നതിനായി സൗജന്യ സിറിഞ്ച്-സൂചി വിതരണ പദ്ധതി ആരംഭിക്കാൻ സർക്കാർ നിയമനിർമാണം നടത്തും. ജനങ്ങൾ മടിക്കാതെ വന്ന് പരിശോധന നടത്തണമെന്ന് ആരോഗ്യമന്ത്രി അഭ്യർഥിച്ചു. 2025ലെ യുഎൻ കണക്കുകൾ പ്രകാരം ഫിജിയിൽ 9,100 പേർ എച്ച്ഐവി ബാധിതരായി ഉണ്ടെങ്കിലും ഇതിൽ 39% പേർക്കു മാത്രമാണ് തങ്ങൾക്ക് രോഗമുണ്ടെന്ന് അറിവുള്ളത്. 22% പേർ മാത്രമാണ് നിലവിൽ ചികിത്സ തേടുന്നത്. രോഗം പൂർണമായി നിയന്ത്രണവിധേയമാക്കാൻ അഞ്ചു വർഷത്തോളമെടുക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.