കൊച്ചി: വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കും സാമ്പത്തിക വഞ്ചനകള്‍ക്കുമെതിരേ ജാഗ്രത പാലിക്കണമെന്ന് പ്രവാസി കമ്മിഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് സോഫി തോമസ്. കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രവാസി കമ്മിഷന് അദാലത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ജസ്റ്റീസ്.
75ഓളം പരാതികളാണ് അദാലത്തില്‍ ഇന്നലെ പരിഗണിച്ചത്. വീസ, റിക്രൂട്ട്മെന്റ്, സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണു പരിഗണിച്ച ഭൂരിഭാഗം കേസുകളും. നോര്‍ക്ക വകുപ്പ് അംഗീകരിച്ച റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴി മാത്രം വിദേശ തൊഴില്‍സാധ്യതകള്‍ തെരഞ്ഞെടുക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കമ്മിഷൻ പറഞ്ഞു.
കമ്മിഷന്റെ വെബ്സൈറ്റ് (www.nricommission.kerala.gov.in) വഴി പ്രവാസികളെയോ, അവരുടെ ബന്ധുക്കളെയോ, വീസ തട്ടിപ്പുകളില്‍ പെടുന്നവരെയോ സംബന്ധിക്കുന്ന സിവില്‍, ക്രിമിനല്‍ പരാതികള്‍ ലോകത്തെവിടെനിന്നും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു സമര്‍പ്പിക്കാനും അദാലത്തിലെ ഓര്‍ഡറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ഈ വര്‍ഷം ഇതുവരെ 268ലധികം പുതിയ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പരിഗണനയിലുള്ള കേസുകളില്‍ 30 ശതമാനത്തിലധികം സാമ്പത്തിക വീസ തട്ടിപ്പുകളാണെന്നും കമ്മിഷന് അറിയിച്ചു.