അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി സർക്കാർ ആശുപത്രിയിൽ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) ഉണ്ടായ തീപിടിത്തത്തിൽ മൂന്നു കുരുന്നുകൾക്കു ജീവൻ നഷ്ടമായി. ഒരു കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ പുലർച്ചെ 3.15ന് ജില്ലാ വനിതാ ആശുപത്രിയിലെ പുതിയ കെട്ടിടത്തിലായിരുന്നു സംഭവം.
വളർച്ച പൂർത്തിയാകാതെ ജനിച്ച, ഗുരുതര രോഗബാധയുള്ള കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ചിരിക്കുന്നിടത്തായിരുന്നു അഗ്നിബാധയെന്ന് അമരാവതി കമ്മീഷണർ രാകേഷ് ഓല പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് 36 ശിശുക്കളെ രക്ഷിക്കാനായതായും തീപിടിത്തത്തിന്റെ കാരണമന്വേഷിക്കാൻ ഫയർ, പിഡബ്ല്യുഡി വിഭാഗങ്ങളെ ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധിച്ച് കുട്ടികളുടെ ബന്ധുക്കൾ
സംഭവങ്ങൾക്കു കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ച് കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളുമടക്കമുള്ളവർ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു.
അന്വേഷണത്തിന് ഉത്തരവിട്ട് റവന്യു മന്ത്രി
പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പുക്കുന്നതിനൊപ്പം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടതായി മഹാരാഷ്ട്ര റവന്യു മന്ത്രിയും അമരവതി ജില്ലയുടെ ചുമതലക്കാരനുമായ ചന്ദ്രശേഖർ ബാവൻകുലെ അറിയിച്ചു. അഗ്നിബാധയെത്തുടർന്ന് ആറു കുട്ടികളെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അതിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാവീഴ്ചയുണ്ടാകാൻ കാരണമായവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും സംസ്ഥാനത്തെ ആശുപത്രികളിൽ ഫയർ, ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തണമെന്നും പ്രതിപക്ഷ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു.