മുംബൈ: ഫിൻ അലൻ, ന്യൂസിലൻഡിനെ കന്നി ട്വന്റി-20 ലോകകപ്പ് കിരീടത്തിനരികെ എത്തിച്ച് ഈഡൻ ഗാർഡനിൽ വിസ്മയം തീർത്ത ബാറ്റർ. ടൂർണമെന്റിൽ അപരാജിതരായി മുന്നേറിയ ദക്ഷിണാഫ്രിക്കയെ 43 പന്തുകളും ഒന്‍പത് വിക്കറ്റും ബാക്കി നിർത്തി കിവീസ് നിലംപരിശാക്കി അപ്രതീക്ഷിത ജയം നേടിയപ്പോൾ ബാറ്റിംഗ് വിരുന്നിനൊപ്പം ഒരുപിടി റിക്കാർഡുകളും അലൻ വാരിക്കൂട്ടി.
നിലവിലെ ഫോമിൽ ദക്ഷിണാഫ്രിക്ക ഫൈനലിൽ എത്തുമെന്ന ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ കാറ്റിൽ പറത്തിയാണ് അലന്റെ (33 പന്തിൽ 100 നോട്ടൗട്ട്) ചിറകിലേറി കിവീസ് കന്നി ഫൈനലിലേക്ക് പറന്നത്. ലോകകപ്പ് ചരിത്രത്തിൽ ആറ് പ്രാവശ്യം ഏറ്റുമുട്ടി ആദ്യ ജയം കിവീസ് പ്രോട്ടീസിനെതിരേ നേടി. അതേസമയം, ഐസിസി നോക്കൗട്ട് മത്സരങ്ങളിലെ മേധാവിത്വം കിവീസ് നിലനിർത്തി. നാല് പോരാട്ടങ്ങളിൽ നാലിലും ജയം.
ട്വന്റി-20 ലോകകപ്പിലെ വേഗമേറിയ സെഞ്ചുറി. ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ശതകം നേടുന്ന ആദ്യ ബാറ്റർ. ലോകകപ്പിൽ ന്യൂസിലൻഡിനായി സെഞ്ചുറി നേടുന്ന മൂന്നാം ബാറ്റർ തുടങ്ങി ഒരുപിടി മൂല്യവത്തായ റിക്കാർഡുകൾ പേരിൽ കുറിച്ചാണ് ഫിൻ അലൻ കിവീസിന് ജയമൊരുക്കിയത്.
വേഗതാരം
33 പന്തിൽ 100 റണ്‍സ് (എട്ട് ഫോറും 10 സിക്സും) ട്വന്റി-20 ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറി കോൽക്കത്തയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഫിൻ അലൻ കുറിച്ചു. പത്ത് വർഷം പഴക്കമുള്ള റിക്കാർഡ് പഴങ്കഥ. വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ 2016ൽ ഇംഗ്ലണ്ടിനെതിരേ 47 പന്തിൽ നേടിയ സെഞ്ചുറിയാണ് 14 പന്തിന്റെ വ്യത്യാസത്തിൽ അലൻ മറികടന്നത്.
ലോകകപ്പ് പുരുഷ-വനിത ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറികൂടിയാണ് അലൻ അടിച്ചെടുത്തത്. 2010ൽ വനിതാ ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 38 പന്തിൽ സെഞ്ചുറി തികച്ച വെസ്റ്റ് ഇൻഡീസിന്റെ ഡീൻഡ്ര ഡോട്ടാണ് പിന്നിലായത്. ഇരുവിഭാഗത്തിലും അലൻ മറികടന്നത് വിൻഡീസ് താരങ്ങളായെന്നതും കൗതുകം.
അതേസമയം, ട്വന്റി-20യിലെ ഫുൾ മെംബർ ടീമിൽ സിംബാബ്വെയുടെ സിക്കന്ദർ റാസയ്ക്കൊപ്പം അലൻ റിക്കാർഡ് പങ്കിടും. റാസ 2023ൽ 33 പന്തിൽ സെഞ്ചുറി നേടിയിരുന്നു. 2017ൽ 35 പന്തിൽ ശ്രീലങ്കയ്ക്കെതിരേ സെഞ്ചുറി നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ബംഗ്ലാദേശിനെതിരേ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറുടെയും റിക്കാർഡുകളാണ് പിന്നിലായത്. 300ലധികം സ്ട്രൈക്റേറ്റിൽ തകർത്തടിച്ച നാല് ശതകക്കാരിൽ ഒരാളാകാനും അലന് കഴിഞ്ഞു.
19 പന്തിൽ അർധസെഞ്ചുറി തികച്ച ഫിൻ അലൻ ട്വന്റി20 ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ വേഗമേറിയ അർധസെഞ്ചുറിക്കാരൻ എന്ന റിക്കാർഡും സ്വന്തമാക്കി. 2007ൽ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് കുറിച്ച റിക്കാർഡാണ് അലൻ മറികടന്നത്. ലോകകപ്പിൽ ഒരു ന്യൂസിലൻഡ് ബാറ്ററുടെ വേഗമേറിയ അർധസെഞ്ചുറികൂടിയാണിത്. 22 പന്തിൽ ഫിഫ്റ്റി തികച്ച ഗ്ലെൻ ഫിലിപ്സാണ് പിന്നിലായത്.
18 ബൗണ്ടറി. ലോകകപ്പ് ചരിത്രത്തിൽ ഒരു ഇന്നിംഗ്സിൽ ബാറ്റർ പറത്തിയ ബൗണ്ടറികളുടെ എണ്ണത്തിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പം.
20 സിക്സ്. ഒരു ലോകകപ്പ് സീസണിൽ ഏറ്റവുമധികം സിക്സ് പറത്തിയവരിൽ ഒന്നാമൻ. ഷിംറോൺ ഹെറ്റ്മെയർ (19) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി.
മൂന്നാമനും ഒന്നാമനും
കിവീസിനായി ട്വന്റി-20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന മൂന്നാം ബാറ്ററാണ് ഫിൻ അലൻ. അതേസമയം, ന്യൂസിലൻഡിനായി വേഗമേറിയ സെഞ്ചുറി നേടിയ താരങ്ങളിൽ ഒന്നാമനുമാണ്. 2020ൽ വിൻഡീസിനെതിരേ 46 പന്തിൽ ശതകം തികച്ച ഗ്ലെൻ ഫിലിപ്സിനെയാണ് അലൻ പിന്നിലാക്കിയത്.
ലോകകപ്പിൽ ബംഗ്ലാദേശിനെതിരേ 2012ൽ 51 പന്തിൽ സെഞ്ചുറി നേടിയ ബ്രണ്ടൻ മക്കല്ലമാണ് അലന് പിന്നിൽ രണ്ടാം സ്ഥാനത്ത്.
463- ട്വന്റി20 ലോകകപ്പ് മത്സരങ്ങളിൽ ഉയർന്ന പാർട്ണർഷിപ്പ്. അലൻ ടിം സീഫെർട്ടിനൊപ്പം കുറിച്ചു. ട്വന്റി20 മത്സരങ്ങളിലായി ആകെ 1,000 റണ്‍സിന്റെ കൂട്ടുകെട്ടും ഇരുവരും പൂർത്തിയാക്കി.
ചേസിംഗിൽ ഉയർന്ന സ്ട്രൈക്ക് റേറ്റ് 13.48. ലോകകപ്പ് പവർപ്ലേയിൽ ഉയർന്ന ന്യൂസിലൻഡ് സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 84 റണ്‍സ് എന്നീ റിക്കാർഡുകളും ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ പിറന്നു.
ട്വന്റി20 കരിയർ
ന്യൂസിലൻഡിന്റെ ടോപ്പ് ഓർഡർ സ്ഫോടനാത്മക ബാറ്ററാണ് 26കാരൻ ഫിൻ അലൻ. 61 മത്സരത്തിൽനിന്ന് മൂന്ന് സെഞ്ചുറിയടക്കം 1654 റണ്‍സ് സന്പാദ്യം. ഉയർന്ന സ്കോർ 137. ട്വന്റി-20യിൽ ഉയർന്ന സ്ട്രൈക്റേറ്റുള്ള ബാറ്റർമാരിൽ ആറാമൻ (171.04).