ബർലിൻ : വടക്കൻ ജർമനിയിലെ സ്റ്റേഡ് (Stade) നഗരത്തിലുള്ള ഒരു യുവജന പുനരധിവാസ കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർ ദാരുണമായി കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു രാജ്യത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സംശയാസ്പദമായ വ്യക്തികളെ പോലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ അറസ്റ്റ് ചെയ്തു.
ഹാംബുർഗ് മെട്രോപൊളിറ്റൻ മേഖലയോട് ചേർന്നുള്ള പ്രശസ്തമായ ഹാൻസി നഗരമായ സ്റ്റേഡിലെ 'ഡാങ്കേഴ്സ് സ്ട്രീറ്റിലാണ്' സംഭവം നടന്നത്. ഒറ്റപ്പെട്ട അമ്മമാർക്കും അവരുടെ കുട്ടികൾക്കുമായി ജർമൻ സർക്കാർ നടത്തുന്ന പ്രത്യേക താമസ-പുനരധിവാസ കേന്ദ്രത്തിനുള്ളിലാണ് കൊലപാതകം നടന്നത്.
വെടിവെയ്പ്പിൽ അഞ്ച് ജീവനുകളാണ് സംഭവസ്ഥലത്തുതന്നെ പൊലിഞ്ഞത്. മരിച്ചവരിൽ കുട്ടികളുണ്ടോ എന്ന കാര്യം പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിന്റെ കൃത്യമായ കാരണങ്ങളോ പശ്ചാത്തലമോ ഇനിയും വ്യക്തമായിട്ടില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു.
വെടിവയ്പ്പ് വിവരമറിഞ്ഞ് വൻ പോലീസ് സന്നാഹമാണ് പ്രദേശത്തേക്ക് ഇരച്ചെത്തിയത്. ഡാങ്കേഴ്സ് സ്ട്രീറ്റും പരിസരപ്രദേശങ്ങളും പൂർണമായും പോലീസ് നിയന്ത്രണത്തിലാണ്. പ്രദേശം അതീവ അപകടകരമാണെന്നും പൊതുജനങ്ങൾ ഈ വഴിയിലൂടെയുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും പോലീസ് വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ചാനലുകളിലൂടെ അടിയന്തര നിർദ്ദേശം നൽകി.
ഫോറൻസിക് വിദഗ്ദ്ധരും പ്രത്യേക അന്വേഷണ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്ത് തെളിവുകൾ ശേഖരിച്ചുവരികയാണ്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.