ചങ്ങനാശേരി: വീണ്ടും കൊട്ടിഘോഷിച്ച എൻഎസ്എസ്-എസ്എൻഡിപി ഐക്യം ഏതാനും ദിവസങ്ങൾക്കു ശേഷം പൊളിഞ്ഞുവീണപ്പോൾ കാരണം അന്വേഷിക്കുന്ന തിരക്കിലാണ് രാഷ്‌ട്രീയ വൃത്തങ്ങൾ. മുമ്പും ഇത്തരം ഐക്യശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തകർന്നതായിരുന്നു ചരിത്രം. ഇത്തവണത്തെ ഐക്യശ്രമം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്ന വിലയിരുത്തൽ ആദ്യം ഘട്ടത്തിലേ പൊതുസമൂഹത്തിൽ ഉണ്ടായിരുന്നു. അതിനാൽ തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും ഐക്യത്തിൽ പോകുമെന്നാണ് പലരും കരുതിയിരുന്നത്.
എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സാമുദായിക ഐക്യത്തിന് അതൊന്നും വിഘാതമാകില്ലെന്ന് ഇത്തവണ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആദ്യംതന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ എന്തായാലും തെരഞ്ഞെടുപ്പ് വരെ ഐക്യരഥം ഉന്തിത്തള്ളി നീക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, എല്ലാം ദിവസങ്ങൾക്കൊണ്ട് തകർന്നുവീണു. ഇടതുപക്ഷം ഒഴികെയുള്ള രാഷ്‌ട്രീയ കക്ഷികൾ ഐക്യത്തെ കരുതലോടെയാണ് കണ്ടതും വിലയിരുത്തിയതും.
പ്രധാനമായും അഞ്ചു കാരണങ്ങളാണ് ഐക്യത്തിൽനിന്നു പിന്മാറാൻ എൻഎസ്എസിനെ പ്രരിപ്പിച്ചതെന്നാണ് കരുതുന്നത്.
1. സമദൂരത്തിലെ വിള്ളൽ
രാഷ്‌ട്രീയ കക്ഷികളോട് സമദൂരം പുലർത്തുക എന്നത് എൻഎസ്എസിന്‍റെ പ്രഖ്യാപിത നയമാണ്. എന്നാൽ, പൊതുവേ ഇടതുപക്ഷത്തോടു ആഭിമുഖ്യം പുലർത്തുന്ന പരസ്യനിലപാടാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പുലർത്തുന്നത്. അതേസമയം, അദ്ദേഹത്തിന്‍റെ മകൻ തുഷാർ വെള്ളാപ്പള്ളി ബിഡിജെഎസ് എന്ന പാർട്ടിയുമായി എൻഡിഎ മുന്നണിയിലെ ഘടകകക്ഷിയുമാണ്. ഇങ്ങനെ രാഷ്‌ട്രീയ സമീപനങ്ങളിൽ വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു സാമുദായിക സംഘടനകളും ഐക്യത്തിലേക്കു വരുമ്പോൾ എൻഎസ്എസിന് അതിന്‍റെ സമദൂരമെന്ന പ്രഖ്യാപനം പിന്നെ ആർജവത്തോടെ പറയാൻ കഴിയാതെ വരുമെന്നു പലരും ചൂണ്ടിക്കാട്ടി. പിന്മാറുന്നതാണ് എൻഎസ്എസിന്‍റെ പ്രഖ്യാപിത മൂല്യങ്ങൾക്കു നല്ലതെന്ന് അഭിപ്രായത്തിന് അതോടെ മുൻതൂക്കം ലഭിച്ചു.
2. രാഷ്‌ട്രീയക്കുരുക്ക്
രണ്ടു സംഘടനകളുടെ നേതാക്കളും ഐക്യത്തെക്കുറിച്ചു വാചാലമായതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ കൂട്ടായി വിമർശനങ്ങൾ ഉന്നയിച്ചത് ഐക്യത്തിന്‍റെ ഉദ്ദേശ്യലക്ഷ്യത്തെ സംശയത്തിലാഴ്ത്തി. വി.ഡി. സതീശനും അതുവഴി യുഡിഎഫിനും എതിരായ സംഖ്യമായിട്ടാണ് ഇരു സംഘടനകളുടെയും ഐക്യമെന്ന പ്രതീതി പൊതുസമൂഹത്തിൽ ഉയർന്നു. ഐക്യത്തെ ഇടതുപക്ഷം ഹാർദമായി സ്വാഗതം ചെയ്തത് ഈ ചിന്തയ്ക്ക് ആക്കംകൂട്ടി. മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ നിറഞ്ഞതോടെ ഏതെങ്കിലും വ്യക്തികൾക്ക് എതിരല്ല ഐക്യമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറിക്കു വിശദീകരിക്കേണ്ടിവന്നു. പക്ഷേ, ഇതു വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. സംഘടനയ്ക്ക് ഉള്ളിൽ തന്നെ ഐക്യത്തിനെതിരേ സമ്മർദം ശക്തമായി. വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവർ ചേർന്നു പ്രവർത്തിക്കുന്ന സമുദായം ഏതെങ്കിലും കക്ഷികൾക്ക് എതിരാണെന്നു മുദ്രകുത്തപ്പെടുന്നത് നല്ലതല്ല എന്ന അഭിപ്രായം ശക്തിപ്പെട്ടു.
3. സാമുദായിക ഐക്യം
മറ്റു സമുദായങ്ങൾക്കെതിരേ തുടർച്ചയായി വിവാദ പ്രസ്താവനകൾ നടത്തുന്ന വെള്ളപ്പാള്ളി നടേശനുമായി കൈകോർക്കുന്നത് എൻഎസ്എസ് തുടർന്നുവരുന്ന അന്തസിനും മൂല്യങ്ങൾക്കും നിരക്കുന്നതല്ലെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. എല്ലാ സമുദായങ്ങളെയും മാനിക്കുകയും അവരോടു മാന്യമായി ഇടപെടുകയും ചെയ്യുന്ന പാരമ്പര്യമാണ് എൻഎസ്എസിന് ഉള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി. മുസ്‌ലിം സമുദായം അടക്കമുള്ളവരെ തുടർച്ചയായി ഇകഴ്ത്തി സംസാരിക്കുന്ന ഒരാളുമായുള്ള കൂട്ടുകെട്ട് സംഘടനയുടെ സത്പേരിനു കളങ്കം ചാർത്തുമെന്ന് അവർ ചൂണ്ടിക്കാട്ടി.
4. ഗൂഢനീക്കമോ?
എൻഎസുംഎസും എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽ തുടർചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ച നടപടിയാണ് എൻഎസ്എസിനെ അലോസരപ്പെടുത്തിയ മറ്റൊരു ഘടകം. അനുജനപ്പോലെ തുഷാറിനെ പെരുന്നയിലേക്ക് സ്വീകരിക്കുമെന്നൊക്കെ ആദ്യ ഘട്ടത്തിൽ പ്രസ്താവന വന്നെങ്കിലും എൻഡിഎ ഘടകകക്ഷിയുടെ നേതാവ് എന്ന നിലയിൽ അറിയപ്പെടുന്നയാളുമായി ഐക്യ ചർച്ച നടത്തിയാൽ അതു സംഘടനയുടെ സമദൂര സിദ്ധാന്തത്തെ ദുർബലപ്പെടുത്തുമെന്ന ആശങ്ക എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കിടയിൽ ശക്തമായിരുന്നു. ഐക്യത്തിന്‍റെ ഗുണഭോക്താവായി മാറാൻ എൻഡിഎ നടത്തുന്ന വളഞ്ഞ വഴിയാണോയെന്ന ഇതെന്ന സംശയവും ബലപ്പെട്ടു.
5. പത്മ പുരസ്കാരവും?
ഐക്യനീക്കം നടക്കുന്നതിനിടെ വെള്ളാപ്പള്ളി നടേശനു പത്മഭൂഷൻ പുരസ്കാരം കൂടി ലഭിച്ചതോടെ ഐക്യം സാധ്യമാക്കിയാൽ അതിന്‍റെ തിളക്കവും ക്രഡിറ്റും വെള്ളാപ്പള്ളി സ്വന്തമാക്കുമെന്നും എൻഎസ്എസ് മങ്ങിപ്പോകുമെന്നും സംഘടനയിൽ അഭിപ്രായം ഉയർന്നിരുന്നു. രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള പുരസ്കാര പ്രഖ്യാപനത്തിലുള്ള സംഘടനയുടെ അതൃപ്തിയും നിഴലിച്ചെന്ന സംശയവും പലർക്കുമുണ്ട്. കേരള രാഷ്‌ട്രീയം ആകെ കലങ്ങിമറിയുന്ന സാഹചര്യത്തിൽ അതിൽ പക്ഷം പിടിച്ചെന്ന ആക്ഷേപത്തിലേക്കു സംഘടനയെ കൊണ്ടുപോകുന്നത് ഉചിതമാകില്ല എന്ന അഭിപ്രായവും ഇതിനൊപ്പം ശക്തമായി ഉയർന്നു.
അന്നു പൊളിഞ്ഞ ഐക്യം
ഇതിനുമുമ്പുള്ള ഐക്യത്തിന് 13വയസാകുന്ന ഘട്ടത്തിലാണ് വീണ്ടുമൊരു ഐക്യനീക്കം സംഭവിച്ചത്. 2013 ഏപ്രില്‍ മാസത്തിലായിരുന്നു അന്നത്തെ ഐക്യത്തിനു തുടക്കമിട്ടത്. എസ്എന്‍ഡിപി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരെ കണ്ടാണ് അന്നത്തെ ഐക്യത്തിന് ആഹ്വാനം നടത്തിയത്. അത് 2013 ഏപ്രില്‍ 13നായിരുന്നു.
അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഭൂരിപക്ഷ സമുദായങ്ങളെ അവഗണിക്കുകയാണെന്നും ന്യൂനപക്ഷ സംരക്ഷണത്തിനുള്ള ഭരണമാണ് നടക്കുന്നതെന്നും ആരോപണമുയര്‍ത്തിയായിരുന്നു ഐക്യ സന്നാഹം.
അന്നു കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കെതിരെ സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍, സംവരണ വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം അധിക നാള്‍ നീണ്ടില്ല.
എല്ലാം പെട്ടെന്ന്
കഴിഞ്ഞ ബുധനാഴ്ച കണിച്ചുകുളങ്ങരയില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃസമ്മേളനത്തിനു ശേഷം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്‍എസ്എസുമായി യോജിക്കാന്‍ തയാറാണെന്ന പ്രഖ്യാപനത്തെ എന്‍എസ്എസ് ജനറൽ സെക്രട്ടറി സര്‍വാത്മനാ സ്വാഗതം ചെയ്തതോടെയാണ് ഇത്തവണത്തെ ഐക്യനീക്കം സജീവമായത്.
എന്‍എസ്എസിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ക്കു കോട്ടംതട്ടാതെ എസ്എന്‍ഡിപിയുമായുള്ള ഐക്യം യാഥാര്‍ഥ്യമാകുമെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ബുധനാഴ്ച എന്‍എസ്എസ് ആസ്ഥാനത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. കണിച്ചുകുളങ്ങരയില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃസമ്മേളനത്തിനു ശേഷം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രഖ്യാപനം ചാനല്‍ വാര്‍ത്തകളില്‍ വീക്ഷിച്ച ശേഷമാണ് സുകുമാരന്‍ നായര്‍ അന്നു പ്രതികരിച്ചത്.
ചര്‍ച്ചയ്ക്കായി തുഷാര്‍ വെള്ളാപ്പള്ളി പെരുന്നയില്‍ എത്തുമെത്തുമ്പോള്‍ രാഷ്‌ട്രീയക്കാരനായി കാണാതെ വെള്ളാപ്പള്ളിയുടെ മകനായും എസ്എന്‍ഡിപിയുടെ നേതാവായും തന്‍റെ അനുജനായും കരുതി സ്വീകരിക്കുമെന്നും അന്നു സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
എസ്എന്‍ഡിപിയുമായി ഐക്യമെന്നത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തുഷാര്‍ വന്നതിനു ശേഷം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് യോജിപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നുമാണ് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നത്. എന്നാല്‍, തുഷാര്‍ വരാന്‍ വൈകി. ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഐക്യത്തെ അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു. ഐക്യനീക്കം തിടുക്കത്തിലായിരുന്നെങ്കിൽ അതു പൊളിഞ്ഞത് അതിനേക്കാൾ വേഗത്തിലായിരുന്നു.