പത്തനംതിട്ട: പ്രളയത്തിൽ നാശനഷ്ടം നേരിട്ട കർഷകരുടെ കാർഷിക വായ്പകൾക്ക് മൊറട്ടോറിയം നൽകുന്നതു സംബന്ധിച്ച് പരിശോധന നടത്തുമെന്ന് മന്ത്രി ടി. സിദ്ദിഖ്.
വായ്പ എടുത്ത കർഷകർക്ക് എത്രമാത്രം നാശനഷ് ടമുണ്ടായി എന്ന് സർവേ നടത്തി റിപ്പോർട്ട് നൽകാൻ ഉദ്യോസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആർബിഐ, നബാർഡ് ഉൾപ്പെടെ ബാങ്കിംഗ് പ്രതിനിധികളുടെ യോഗം കഴിഞ്ഞദിവസം കൃഷി, സഹകരണ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്നിരുന്നു.
നിലവിലെ വായ്പകളിൽ മൊറോട്ടോറിയം നൽകുന്നതും പുതിയ വായ്പകൾ അനുവദിക്കുന്നതുമായ വിഷയം യോഗത്തിൽ ചർച്ച ചെയ്തു. ഉജ്ജീവനം പദ്ധതിയിൽ കർഷകർക്കും വായ്പ എടുക്കാനാകും. വായ്പയുടെ പേരിൽ കർഷകരെ ബുദ്ധിമുട്ടിക്കരുതെന്നും തിരിച്ചടവിന്റെ കാലദൈർഘ്യം വർധിപ്പിച്ചു നൽകാനും നിർദേശം ബാങ്ക് അധികൃതർക്കു നൽകിയിട്ടുണ്ട്.
ഇന്ന് മുഖ്യമന്ത്രിയുമായി ഇക്കാര്യങ്ങൾ ആലോചിക്കും. പ്രളയത്തെ സംബന്ധിച്ചു മാപ്പിംഗ് തയാറാക്കി നൽകാൻ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഇതു നൽകുന്നതോടെ പ്രളയബാധിത പ്രദേശങ്ങൾ വേർതിരിച്ച് തീരുമാനങ്ങൾ വേഗത്തിലാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
129 കോടിയുടെ നഷ്ടം
സംസ്ഥാനത്ത് 129 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളത്. പ്രളയത്തിലുണ്ടായ കൃഷിനാശത്തെക്കുറിച്ച് രണ്ടു ദിവസത്തിനുള്ളിൽ പ്രഥമ വിവര റിപ്പോർട്ട് പൂർത്തിയാക്കും.
കാർഷികോപകരണങ്ങൾ നശിച്ചത്, ബണ്ട് തകർന്നത് ഉൾപ്പെടെയുള്ളവയുടെ വിവരശേഖരണത്തിനായി സ്പെഷൽ ഡ്രൈവ് നടത്തും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലേക്ക് ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കും. മൂന്നാഴ്ചയ്ക്കുള്ളിൽ ഇതിന്റെ പൂർണവിവരവും ലഭ്യമാക്കും.
100 കോടി രൂപയുടെ അടിയന്തര ധനസഹായം തേടി കേന്ദ്ര കൃഷി മന്ത്രിക്കു കത്ത് നൽകിയിട്ടുണ്ട്. പുനർനടീൽ പ്രവർത്തനങ്ങൾക്ക് പത്തു കോടി രൂപ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടി. സിദ്ദിഖ് പറഞ്ഞു.