മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലുണ്ടായ പ്രളയത്തിനിടയിൽ നിന്ന് ഒരു അമ്മയെയും നാല് പിഞ്ചുകുട്ടികളെയും ആരോഗ്യ വകുപ്പും അഗ്നിശമന സേനയും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. അമൽനേറിലെ ഗുരുകൃപ കോളനിയിലാണ് സംഭവം നടന്നത്.
സമീപത്തുള്ള തോട് കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വെള്ളം വീടിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു. പെട്ടെന്ന് ജലനിരപ്പ് ഉയർന്നതിനാൽ ജീവൻ രക്ഷിക്കാനായി അമ്മയും കുട്ടികളും വീടിനുള്ളിലെ കട്ടിലുകളിലും മറ്റ് ഉയർന്ന ഭാഗങ്ങളിലും കയറിപ്പറ്റി.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ഒരു മാസത്തോളം പ്രായമുള്ള കുഞ്ഞിനെ പ്ലാസ്റ്റിക് ടബ്ബിൽ കിടത്തി, ട്യൂബ് റിംഗ് ഉപയോഗിച്ച് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിൽ സുരക്ഷിതമാക്കി, മഴയത്ത് കുട ചൂടികൊണ്ട് അരയോളം വെള്ളത്തിലൂടെ രക്ഷാപ്രവർത്തകർ കൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്.
ഒപ്പം മറ്റ് ഉദ്യോഗസ്ഥർ കുടുംബത്തിലെ മറ്റ് അംഗങ്ങളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തം. ജൽഗാവ്, മറാത്തവാട, നാസിക് ജില്ലകളിൽ സാധാരണയിൽ കവിഞ്ഞ മഴ ലഭിച്ചതോടെ നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു.
ജൽഗാവിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. താപ്തി നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഹത്നൂർ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നുവിട്ടു. കൂടാതെ ഗിർണ, അനേർ അണക്കെട്ടുകളുടെ ഷട്ടറുകളും തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കിക്കൊണ്ടിരിക്കുകയാണ്.